മൂന്ന് തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ഷമി, ഈ തിരിച്ചുവരവിനേക്കാള്‍ വലിയ ഹീറോയിസം നമുക്കിനി കാണാനാകുമോ!

മൂന്ന് തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച മൊഹമ്മദ് ഷമി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബോളര്‍ എന്ന ബഹുമതി കരസ്ഥമാക്കിയിരിക്കുന്നു! മാനസിക ആരോഗ്യം മോശമായതിന്റെ ഭാഗമായി കളി ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിച്ച ഷമി മുന്‍ ലോകചാമ്പ്യന്‍മാരായ ശ്രീലങ്കയെ തകര്‍ക്കുന്നു! ഇതിനേക്കാള്‍ വലിയ ഹീറോയിസം നമുക്കിനി കാണാനാകുമോ!?

2023 ലോകകപ്പില്‍ ഒരു പടക്കുതിരയെപ്പോലെ തേരോട്ടം നടത്തുന്ന ഷമിയെ എല്ലാവര്‍ക്കും പരിചയമുണ്ട്. പക്ഷേ അതിനുമുമ്പ് അയാള്‍ നടന്നുതീര്‍ത്ത കനല്‍വഴികളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുണ്ടാവില്ല. 2015-ലെ ഓസ്‌ട്രേലിയന്‍ ലോകകപ്പിന്റെ സമയത്താണ് ഷമിയുടെ മുട്ടിന് പരിക്കേല്‍ക്കുന്നത്. അത് വകവെയ്ക്കാതെ കളിച്ച ഷമി ഇന്ത്യയെ സെമിഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പക്ഷേ ആ തീരുമാനത്തിന് അയാള്‍ വലിയ വില നല്‍കേണ്ടിവന്നു.

മുട്ടിന് സംഭവിച്ച ആ പരിക്ക് പൂര്‍ണ്ണമായും ഭേദമാകാന്‍ ഏതാണ്ട് രണ്ടുവര്‍ഷത്തോളമെടുത്തു. ആ കാലഘട്ടത്തില്‍ ഷമിയുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ മാത്രമാണ് സംഭവിച്ചത്. സ്വന്തം ജീവിതപങ്കാളിയുമായി ഷമിയ്ക്ക് വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അയാള്‍ ഡിപ്രഷന് കീഴ്‌പ്പെട്ടു. ആ രോഗാവസ്ഥയെ ഷമി ഓര്‍ത്തെടുക്കുന്നത് ഇപ്രകാരമാണ്-

”ഞാന്‍ ഒരു ഫ്‌ലാറ്റിന്റെ ഇരുപത്തിനാലാമത്തെ നിലയിലാണ് താമസിച്ചിരുന്നത്. ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി ജീവനൊടുക്കുമോ എന്ന് എന്റെ കുടുംബം ഭയന്നു. മൂന്ന് കൂട്ടുകാര്‍ 24 മണിക്കൂറും എന്നോടൊപ്പം താമസിച്ച് ഞാന്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തി. സത്യത്തില്‍ അക്കാലത്ത് ഞാന്‍ ആത്മഹത്യയെക്കുറിച്ച് മൂന്ന് പ്രാവശ്യം ചിന്തിച്ചിരുന്നു…!”

കൗണ്‍സിലിങ്ങും സുഹൃത്തുക്കളുടെ കരുതലും ഷമിയുടെ മാനസിക നില മെച്ചപ്പെടുത്തി. പക്ഷേ മറ്റു പ്രതിസന്ധികള്‍ ഷമിയെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. ഷമി ഒരു മാച്ച്-ഫിക്‌സര്‍ ആണെന്ന ആരോപണം ഉയര്‍ന്നുവരികയും ബി.സി.സി.ഐ ആ വിഷയം അന്വേഷിക്കുകയും ചെയ്തു. അതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കരാറില്‍ നിന്ന് ഷമി താത്കാലികമായി വിലക്കപ്പെട്ടു. വികാരഭരിതനായ ഷമി ഇപ്രകാരം പ്രതികരിച്ചു-

”എന്റെ രാജ്യത്തെ വഞ്ചിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു…!”
കോഴവിവാദത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഷമി നിരപരാധിയാണെന്ന് തെളിഞ്ഞു. 2018 ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിലൂടെ നഷ്ടമായ സല്‍പ്പേര് തിരിച്ചുപിടിക്കാമെന്ന് ഷമി കരുതി. പക്ഷേ ടൂര്‍ണ്ണമെന്റ് ആരംഭിക്കാന്‍ 10-12 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഷമിയ്ക്ക് ഒരു റോഡ് അപകടം സംഭവിച്ചു!

ഷമി സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയും ഷമിയുടെ തലയില്‍ നാല് തുന്നലുകള്‍ ഇടേണ്ടിവരികയും ചെയ്തു! തന്നേക്കാള്‍ ഗതികെട്ടവനായ വേറെ ആരെങ്കിലും ഈ ലോകത്ത് ഉണ്ടാവുമോ എന്ന് ഷമി ചിന്തിച്ചുപോയിട്ടുണ്ടാവണം!

അങ്ങനെ ചാരമായി മാറിയ ഷമിയാണ് 2019-ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ ഫീനിക്‌സിനെപ്പോലെ കുതിച്ചുയര്‍ന്നത്. പക്ഷേ ഒന്നാന്തരമായി പന്തെറിഞ്ഞിട്ടും സെമിഫൈനലില്‍ ഷമി സൈഡ് ബെഞ്ചിലിരുന്ന് കളി കണ്ടു. ഇന്ത്യ ന്യൂസിലാന്‍ഡിനോട് പരാജയം രുചിക്കുകയും ചെയ്തു.
2023-ലെ ലോകകപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഷമിയുടെ മൂല്യം ടീം മാനേജ്‌മെന്റിന് മനസ്സിലായത് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റപ്പോള്‍ മാത്രമാണ്. വെറും 3 മത്സരങ്ങള്‍ മാത്രം കളിച്ച ഷമി സകലരെക്കൊണ്ടും ‘അണ്‍ഡ്രോപ്പബിള്‍’ എന്ന് പറയിച്ചിരിക്കുന്നു!

വാംഖഡേയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഷമി കാഴ്ച്ചവെച്ച പ്രകടനം ശ്രദ്ധിക്കണം. ലങ്കയുടെ മേല്‍ മൊഹമ്മദ് സിറാജ് സംഹാരതാണ്ഡവമാടും എന്ന് പ്രതീക്ഷിക്കപ്പെട്ട കളിയായിരുന്നു. 3 ടോപ് ഓര്‍ഡര്‍ വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് അക്ഷരാര്‍ത്ഥത്തില്‍ അങ്കക്കലി പൂണ്ട് നില്‍ക്കുകയായിരുന്നു! ശ്രീലങ്കന്‍ ബാറ്റര്‍മാരെ അയാള്‍ സ്ലെഡ്ജ് ചെയ്തിരുന്നു. അതിനുപിന്നാലെ ഷമി വന്നു. ക്ഷണനേരം കൊണ്ട് അഞ്ച് ഇരകളെ വീഴ്ത്തി വിക്കറ്റ് പട്ടികയില്‍ മുന്നിലെത്തുകയും പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

വാംഖഡേയിലെ രാത്രി സിറാജിന്റേതായിരുന്നു. അന്നും ഒന്നാമനാവാന്‍ സാധിക്കുന്ന പോരാട്ടവീര്യത്തിന്റെ പേരാണ് മൊഹമ്മദ് ഷമി. ഷമി ഒരു മാതൃകയാണ്. പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടാലും ഭൂമിയിലേയ്ക്ക് തിരിച്ചുവരാനും ഇവിടം അടക്കിഭരിക്കാനും സാധിക്കും എന്നതിന്റെ മാതൃക..