ഏകദിന ലോകകപ്പ്: സെപ്റ്റംബര്‍ 28 സഞ്ജുവിന് അതിനിര്‍ണായകം, ആകാംക്ഷയോടെ ആരാധകര്‍

സൂര്യകുമാര്‍ യാദവും ഏകദിന ഫോര്‍മാറ്റും എന്നും വിമര്‍ശന വിഷയമാണ്. താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചതും ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശിനെതിരായ മോശം പ്രകടനത്തിലൂടെ ആ വിമര്‍ശനത്തിന് കൂടുതല്‍ ഇന്ധനം പകര്‍ന്നിരിക്കുകയാണ് താരം. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സൂര്യയുടെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ വഴിയൊരുക്കിയേക്കും.

താരത്തിന്റെ ആവര്‍ത്തിച്ചുള്ള മോശം പ്രകടനങ്ങള്‍ തീര്‍ച്ചയായും രാഹുല്‍ ദ്രാവിഡിനും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിക്കും അവരുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് പുനഃചിന്തിക്കാനുള്ള അവസരം നല്‍കും. സഞ്ജു സാംസണും അവസരത്തിനായി അണിയറയില്‍ കാത്തിരിക്കുകയാണ്.

ഫോമില്ലായ്മകൊണ്ടോ, പരിക്ക് മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമില്‍ ഐസിസി അനുമതിയോടെ മാറ്റം വരുത്താം. എന്നാലിത് സെപ്റ്റംബര്‍ 28 വരെ മാത്രമെ കഴിയൂ. സെപ്റ്റംബര്‍ 28ന് ശേഷം മാറ്റമൊന്നുമില്ലെങ്കില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ടീമിനെ തന്നെ അന്തിമ ടീമായി ഐസിസി പ്രഖ്യാപിക്കും. ഇതിനുശേഷം ലോകകപ്പിനിടെ ഏതെങ്കിലും കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ മാത്രമെ ഐസിസിയുടെ അനുമതിയോടെ ടീമില്‍ മാറ്റം വരുത്താന്‍ കഴിയു. അതിനാല്‍ സൂര്യ-സഞ്ജു വിഷയത്തില്‍ അന്തിമ തീരുമാനം 28നകം ഉണ്ടാകും.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ യാത്രാ റിസര്‍വായിരുന്നു. കെഎല്‍ രാഹുലും ഇഷാന്‍ കിഷനും പ്ലേയിംഗി് ഇലവനിലേക്ക് എത്തിയതോടെയാണ് താരത്തിന് കീപ്പര്‍ സ്ഥാനം നഷ്ടമായത്. മിഡില്‍ ഓര്‍ഡറില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതില്‍, ശ്രേയസ് അയ്യര്‍, സ്‌കൈ എന്നിവരെക്കാള്‍ താഴ്ന്ന റാങ്കിലാണ് അദ്ദേഹം. പക്ഷേ കണക്കില്‍ സൂര്യയേക്കാള്‍ സഞ്ജുവാണ് കേമന്‍.

ഏകദിനത്തില്‍ 55ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നിട്ടും ടീമിന് പുറത്ത് നില്‍ക്കുന്നു. അതേ സമയം സൂര്യകുമാര്‍ യാദവിന്റെ ശരാശരി 25ല്‍ താഴെയായിട്ടും ലോകകപ്പ് ടീമിലടക്കം ഇടം ലഭിച്ചിരിക്കുന്നു. അടുത്ത കാലത്ത് ഇന്ത്യക്കായി ഏകദിനം കളിച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മോശം ശരാശരി സൂര്യകുമാറിന്റെ പേരിലാണ്.