ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ഏറ്റവും ദുര്‍ബലമായ ലിങ്ക് തുറന്നുകാട്ടി മിസ്ബ ഉള്‍ ഹഖ്

ഏകദിന ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ ആറിലും ജയിച്ച് പോയിന്റ് പട്ടികയില്‍ രാജാക്കന്മാരായി തുടരുകയാണ് ഇന്ത്യ. ബാറ്റിംഗിലായാലും ബോളിംഗിലായാലും ഓരോ താരങ്ങളും അവസരത്തിനൊത്ത് ഉയുരുന്നു എന്നതാണ് ഇന്ത്യയെ അജയ്യരാക്കുന്നത്. എന്നാല്‍ ബാറ്റിംഗ് യൂണിറ്റില്‍ ശ്രേയസ് അയ്യരുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും ദുര്‍ബലമായ ലിങ്കും ഇതാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാക് മുന്‍ നായകന്‍ മിസ്ബ ഉള്‍ ഹഖ്.

ഫിറ്റ് ആയതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തും. കെ എല്‍ രാഹുല്‍ ഒരു ക്ലാസ് കളിക്കാരനാണ്. അവന്‍ അഞ്ചാം നമ്പറിലല്ല നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം. ഹാര്‍ദിക് തിരിച്ചെത്തിയാല്‍ സൂര്യകുമാര്‍ യാദവിന് ആറാം നമ്പരില്‍ ബാറ്റ് ചെയ്യാം, ജഡേജ ഏഴിലും. അപ്പോള്‍ ശ്രേയസ് അയ്യരുടെ സെലക്ഷന്‍ ബുദ്ധിമുട്ടാകും. ഫാസ്റ്റ് ബൗളിംഗിനെതിരായ അദ്ദേഹത്തിന്റെ ശരാശരി ഏകദേശം 19-20 ആണ്.

ഷോര്‍ട്ട് ബോള്‍ കളിക്കാന്‍ അയാള്‍ക്ക് കഴിയില്ല. ഷോര്‍ട്ട് ബോള്‍ ഒഴിവാക്കാന്‍ പോലും അവന്‍ ശ്രമിക്കുന്നില്ല. അവന്റെ ഫ്രണ്ട് ഫൂട്ട് കാണുക. പ്രാരംഭ ചലനത്തിന് ശേഷം അത് എവിടെയും പോകുന്നില്ല. നിങ്ങളുടെ ബലഹീനത മുന്നില്‍ വരുമ്പോള്‍, എല്ലാ ടീമുകളും അത് മുതലെടുക്കും- മിസ്ബ പറഞ്ഞു.

പാകിസ്ഥാനെതിരായ അപരാജിത അര്‍ദ്ധ സെഞ്ച്വറി ഒഴികെ ശ്രേയസിന് ലോകകപ്പില്‍ തന്റെ കഴിവിനോട് നീതി പുലര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറ് കളികളില്‍നിന്ന് 0, 25*, 53*, 19, 33, 4 എന്നങ്ങനെയാണ് ശ്രേയസിന്റെ പ്രകടനം.