നവീനും കോഹ്‌ലിയും കമ്പനിയായതോടെ ഗംഭീര്‍ 'ശശി' ആയോ?; വൈറലായി താരത്തിന്റെ പ്രതികരണം

ഏകദിന ലോകകപ്പില്‍ ഇന്ത്യ അഫ്ഗാനെതിരെ ഇറങ്ങിയപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ രണ്ട് താരങ്ങളായിരുന്നു വിരാട് കോഹ്‌ലിയും നവീന്‍ ഉള്‍ ഹഖും. ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്റെ ഒരു പിന്തുടര്‍ച്ചയാണ് ആരാധകര്‍ ലോകകപ്പിലും പ്രതീക്ഷിച്ചത്. എന്നാലുതുണ്ടായില്ല എന്നു മാത്രമല്ല ഇരുവരും പരസ്പരം കൈ നല്‍കി സൗഹൃദം പങ്കുവെക്കുന്ന മനോഹര കാഴ്ചയും ക്രിക്കറ്റ് ലോകം കണ്ടു.

അന്നത്തെ കലഹത്തില്‍ നവീന്റെ പക്ഷത്തു നില്‍ക്കുകയും കോഹ്‌ലിയെ വിമര്‍ശിക്കുകയും ചെയ്ത താരമാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നവീനും കോഹ്‌ലിയും കമ്പനിയായതോടെ ഗംഭീറിന്റെ പ്രതികരണമെന്തെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇതിന്റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഹിന്ദി കമന്ററിക്കിടെ ഗംഭീര്‍ പറഞ്ഞ വാക്കുകളും ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്.

നിങ്ങള്‍ ഗ്രൗണ്ടിലാണ് പോരടിക്കുന്നത്, ഗ്രൗണ്ടിനു പുറത്തല്ല. സ്വന്തം ടീമിനു വേണ്ടിയും, അഭിമാനത്തിനു വേണ്ടിയും, ജയിക്കാന്‍ വേണ്ടിയും പോരടിക്കാനുള്ള അവകാശം ഓരോ താരത്തിനുമുണ്ട്. നിങ്ങള്‍ ഏതു രാജ്യക്കാരന്‍ ആണെന്നതോ, എത്ര മികച്ച കളിക്കാരന്‍ ആണെന്നതോയൊന്നും വിഷയമല്ല.

നിങ്ങള്‍ ആദ്യമായി പോരടിക്കുന്നത് ടീമിനു വേണ്ടിയാണ്. ഈ മല്‍സരത്തിനിടെ വിരാട് കോഹ്‌ലിയും നവീള്‍ ഉള്‍ ഹഖും തമ്മില്‍ പിണക്കം മറന്ന് കൈകൊടുത്തത് നല്ല കാര്യമാണ്. ആ ഏറ്റമുട്ടല്‍ അന്നു സംഭവിച്ചു, അത് അവസാനിക്കുകയും ചെയ്തിരിക്കുകയാണ്- ഗംഭീര്‍ പറഞ്ഞു.

ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ കോഹ്‌ലി 56 പന്തുകള്‍ നേരിട്ട് 55 റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ചോവര്‍ പന്തെറിഞ്ഞ നവീന്‍ 31 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയില്ല.