'അന്ന് ധോണി പോലും കുട്ടികളെപ്പോലെ കരയുകയായിരുന്നു'; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച്

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന 2019 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായതിന് ശേഷം മഹേന്ദ്ര സിംഗ് ധോണിയുടെ പ്രതികരണം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍. മത്സരത്തില്‍ 240 റണ്‍സ് പിന്തുടരുന്നതിനിടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍, മാര്‍ട്ടിന്‍ ഗപ്ടിലിന്റെ പന്തില്‍ റണ്ണൗട്ടാകുന്നതിന് മുമ്പ് ധോണി ഉറച്ചുനിന്നു അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. രവീന്ദ്ര ജഡേജയും 77 റണ്‍സ് നേടിയെങ്കിലും ഇന്ത്യ 18 റണ്‍സിന് വീണു.

ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിനിടെ, 2019 സെമി ഫൈനല്‍ എല്ലാവരുടെയും ഹൃദയഭേദകമായ നിമിഷമാണെന്ന് ബംഗാര്‍ വെളിപ്പെടുത്തി. ധോണിയും മറ്റ് കളിക്കാരും ഡ്രസിംഗ് റൂമില്‍ കുട്ടികളെപ്പോലെ കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ ആ ഒരു പുറത്താകല്‍ എല്ലാ കളിക്കാര്‍ക്കും ഹൃദയഭേദകമായ നിമിഷമായിരുന്നു. ഞങ്ങള്‍ ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ ജയിച്ചു, അങ്ങനെ തോറ്റത് നല്ലതായിരുന്നില്ല.

കളിക്കാര്‍ കുട്ടികളെപ്പോലെ കരഞ്ഞു. എംഎസ് ധോണി പോലും കൊച്ചു കുട്ടിയെപ്പോലെ കരയുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തിന്റെ കണ്ണുകളില്‍ കണ്ണുനീര്‍ ഉണ്ടായിരുന്നു. അത്തരം കഥകള്‍ ഡ്രസ്സിംഗ് റൂമില്‍ അവശേഷിക്കുന്നു- ബംഗാര്‍ പറഞ്ഞു.