അവനേപ്പോലെ ആകാന്‍ മറ്റാര്‍ക്കും കഴിയുകയില്ല, എന്റെ വാക്കുകള്‍ വളച്ചൊടിപ്പെട്ടതാണ്; ന്യായീകരിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ വളര്‍ന്നുവരുന്ന പ്രതിഭയായ ധ്രുവ് ജുറേലിനെ കുറിച്ച് സുനില്‍ ഗവാസ്‌കര്‍ അടുത്തിടെ സംസാരിച്ചിരുന്നു. ജുറേലിനെ ഗവാസ്‌കര്‍ എംഎസ് ധോണിയോട് ഉപമിച്ചത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ജൂറല്‍ നന്നായി കളിച്ചപ്പോഴാണ് ഇത് സംഭവിച്ചത്. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മാത്രം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്.

എന്നാല്‍ ജുറേലിനെ ധോണിയുമായി താരതമ്യപ്പെടുത്തിയതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഒരു ഇന്നിംഗ്സുകൊണ്ട് എങ്ങനെയാണ് ഒരു താരത്തെ ഇത്തരത്തില്‍ ഒരു ഇതിഹാസ താരവുമായി താരതമ്യപ്പെടുത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രതികരണത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഗവാസ്‌കര്‍. താന്‍ പറഞ്ഞ വാക്കുകല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

മത്സരത്തെക്കുറിച്ച് അവന്‍ ചിന്തിക്കുന്നത് മികച്ച രീതിയിലാണ്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ അവന് സാധിക്കുന്നു. അവന്റെ ഈ രീതി കണ്ടപ്പോള്‍ ധോണിയെ ഓര്‍മിച്ചു. സിക്സര്‍ നേടിയ ശേഷം സിംഗിളും ഡബിളുമായി സ്ട്രൈക്ക് മാറി കളിക്കുകയും ചെയ്യുന്നു. വിക്കറ്റിന് പിന്നിലും അവന്റെ പ്രകടനം മികച്ചതാണ്. ബെന്‍ ഡക്കെറ്റിന്റെ റണ്ണൗട്ടും ജെയിംസ് ആന്‍ഡേഴ്സന്റെ റിവേഴ്സ് സ്വീപ് ക്യാച്ചാക്കിയതും മികച്ചതായിരുന്നു.

ജുറേലിന്റെ പ്രായത്തില്‍ ധോണി കാട്ടിയ അതേ പക്വതയാണ് ജുറേല്‍ കാട്ടുന്നത്. അതുകൊണ്ടാണ് ധോണിയെപ്പോലെയാണ് ജുറേലെന്ന് ഞാന്‍ പറഞ്ഞത്. എന്നാല്‍ ആര്‍ക്കും ധോണിയാകാന്‍ സാധിക്കില്ല. ധോണി ഒന്നേ ഉള്ളു. എന്നാല്‍ ധോണി ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ ചെയ്യാനായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനത് വലിയ നേട്ടമായിരിക്കും- ഗവാസ്‌കര്‍ പറഞ്ഞു.