ഇനി മങ്കാദിംഗ് എന്നൊന്നില്ല; പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഐ.സി.സി

കളി നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഒക്ടോബര്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുരുഷ ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി (സിഇസി) അംഗീകരിച്ചതിന് പിന്നാലെയാണ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

ഏറ്റവും വലിയ മാറ്റം വിവാദമായ മങ്കാദിംഗിന്റെ കാര്യത്തിലാണ്. മങ്കാദിംഗ് ഇനി നിയമാനുസൃതമായിരിക്കും കൂടാതെ റണ്‍ഔട്ട് എന്നു തന്നെ ഇത് വിളിക്കപ്പെടും. ഒരു ബാറ്റര്‍ പുറത്താകുമ്പോള്‍, ക്യാച്ച് എടുക്കുന്നതിന് മുമ്പ് ബാറ്റര്‍മാര്‍ ക്രോസ് ചെയ്തിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ സ്ട്രൈക്കില്‍ പുതിയ ബാറ്റര്‍ വരുമെന്നതാണ് മറ്റൊരു മാറ്റം.

പന്ത് പോളിഷ് ചെയ്യാന്‍ ഉമിനീര്‍ ഉപയോഗിക്കരുതെന്ന വിലക്ക് തുടരം. രണ്ട് വര്‍ഷം മുമ്പ് കോവിഡ് സാഹചര്യത്തില്‍ കൊണ്ടുവന്ന വിലക്ക് തടര്‍ന്നും തുടരും. ഒരു ഇന്‍കമിംഗ് ബാറ്റര്‍ ടെസ്റ്റിലും ഏകദിനത്തിലും രണ്ട് മിനിറ്റിനുള്ളില്‍ സ്‌ട്രൈക്ക് എടുക്കാന്‍ തയ്യാറായിരിക്കണം. അതേസമയം ടി20കകളിലെ തൊണ്ണൂറ് സെക്കന്‍ഡ് എന്ന നിലവിലെ പരിധി മാറ്റമില്ലാതെ തുടരും.

ബോളര്‍ ബൗള്‍ ചെയ്യാന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഫീല്‍ഡിംഗ് സൈഡില്‍നിന്നുള്ള അന്യായവും ബോധപൂര്‍വവുമായ ഏതൊരു നീക്കവും അമ്പയര്‍ അഞ്ച് പെനാല്‍റ്റി റണ്ണുകള്‍ നല്‍കുന്നതിന് ഇടയാക്കും. കൂടാതെ അത് ഡെഡ് ബോള്‍ വിളിക്കും.