ന്യൂസിലാന്‍ഡിനായി കളിക്കാന്‍ ഇനി ബോള്‍ട്ടില്ല, ബോര്‍ഡുമായുള്ള കരാര്‍ വിട്ടു, ഇനി പ്ലാന്‍ ഇങ്ങനെ

ട്രെന്റ് ബോള്‍ട്ട് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാറില്‍ നിന്നും വിട്ടു നിര്‍ക്കാന്‍ തീരുമാനിച്ചു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ലീഗുകളില്‍ കളിക്കാനുമാണ് ബോള്‍ട്ടിന്റെ ശ്രമം. ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡുമായി നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് 33 കാരനായ താരത്തിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചത്.

‘ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ കഠിനമായ തീരുമാനമാണ്, ഈ നിലയിലെത്താന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുക എന്നത് കുട്ടിക്കാലത്തെ സ്വപ്നമായിരുന്നു, എനിക്ക് സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.’

‘ആത്യന്തികമായി ഈ തീരുമാനം എന്റെ ഭാര്യ ഗെര്‍ട്ടിനെയും ഞങ്ങളുടെ മൂന്ന് ആണ്‍കുട്ടികളെയും കുറിച്ചുള്ളതാണ്. കുടുംബം എപ്പോഴും എനിക്ക് ഏറ്റവും വലിയ പ്രചോദനമാണ്, ക്രിക്കറ്റിന് ശേഷമുള്ള ജീവിതത്തിനായി സ്വയം തയ്യാറെടുക്കുന്നതില്‍ എനിക്ക് ഏറ്റവും സന്തോഷമുണ്ട്.’

‘എനിക്ക് ഇപ്പോഴും എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ വലിയ ആഗ്രഹമുണ്ട്, അന്താരാഷ്ട്ര തലത്തില്‍ ഡെലിവര്‍ ചെയ്യാനുള്ള കഴിവ് എനിക്കുണ്ടെന്ന് തോന്നുന്നു. എന്നിരുന്നാലും, ഒരു ദേശീയ കരാര്‍ ഇല്ലാത്തത് തിരഞ്ഞെടുക്കാനുള്ള എന്റെ സാധ്യതകളെ ബാധിക്കുമെന്ന വസ്തുതയെ ഞാന്‍ മാനിക്കുന്നു. ഒരു ഫാസ്റ്റ് ആയി പരിമിതമായ കരിയര്‍ ഉള്ളൂ എന്ന് എനിക്കറിയാം, അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമാണിതെന്ന് എനിക്ക് തോന്നുന്നു’ ബോള്‍ട്ട് പറഞ്ഞു.

‘317 ടെസ്റ്റ് വിക്കറ്റുകളും ഏകദിനത്തില്‍ 169 വിക്കറ്റുകളും ടി20 ക്രിക്കറ്റില്‍ 62 വിക്കറ്റുകളും നേടിയിട്ടുള്ള ബോള്‍ട്ടിന്, കളിയിലെ അവസാന വര്‍ഷങ്ങളില്‍ ബ്ലാക് ക്യാപ്സുമായുള്ള പങ്ക് ഗണ്യമായി കുറയും. പക്ഷേ ബോള്‍ട്ട് കളിക്കാന്‍ ഉണ്ടെങ്കില്‍ സെലക്ഷന് അര്‍ഹതയുണ്ടാകും.’ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പുറത്തിറക്കിയ ഔദ്യോഗിക റിലീസില്‍ പറഞ്ഞു.