മാന്‍ ഓഫ് ദ മാച്ച് സര്‍പ്രൈസ്!, കിവീസ് മണ്ണിലും ഇന്ത്യന്‍ മേധാവിത്വം

ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യ നേടിയത് തകര്‍പ്പന്‍ ജയം. യുവതാരങ്ങളുടെ കരുത്തിലാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് തകര്‍ത്തത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ 19 ഓവറില്‍ അനായാസം മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി യുവതാരങ്ങളായ കെഎല്‍ രാഹുലും ശ്രേയസ് അയ്യരും അര്‍ദ്ധ സെഞ്ച്വറി നേടി. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 56 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. നിര്‍ണായക ഘട്ടത്തില്‍ ക്രീസിലെത്തിയ ശ്രേയസായകട്ടെ 29 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 58 റണ്‍സെടുത്തു. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായതും ശ്രേയസ്സിന്റെ ഈ വെടിക്കെട്ട് ഇന്നിംഗ്‌സായിരുന്നു.

കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ശ്രേയസ്സായിരുന്നു. ഫോംഔട്ടിനെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളേറ്റ ശ്രേയസിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായി മാറി ഇന്ത്യയെ വിജയിപ്പിച്ച ഈ ഇന്നിംഗ്‌സ്.

ഇന്ത്യയ്ക്കായി നായകന്‍ വിരാട് കോഹ്ലി 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രോഹിത്ത് ശര്‍മ്മ ഏഴും ശിവം ദുബെ 13ഉം റണ്‍സെടുത്തു.

നേരത്തെ ന്യൂസിലന്‍ഡിനായി നായകന്‍ കെയ്ന്‍ വില്യംസണും (51) കോളിംഗ് മുണ്‍റോയും (59) റോസ് ടെയ്‌ലറും (54*) അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.