ന്യൂസിലൻഡ് ടീമില്‍ നിന്നും ഒഴിവാക്കി; തൊട്ടുപിന്നാലെ ഇന്ത്യന്‍വംശജന്‍ ഐ.സി.സിയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി

ഒരിന്നിംഗ്‌സിലെ പത്ത് വിക്കറ്റ് നേട്ടം കൊയ്തിട്ടും അടുത്ത ടെസ്റ്റുപരമ്പരയില്‍ ന്യൂസിലൻഡ് ടീമില്‍ നിന്നും ഒഴിവാക്കിയ ഇന്ത്യന്‍ വംശജന്‍ ടെസ്റ്റ് പരമ്പര തീരും മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഏറ്റവും മികച്ച ക്രിക്കറ്റര്‍. ഇന്ത്യയ്‌ക്കെതിരേ ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരിന്നിംഗ്‌സിലെ പത്തുവിക്കറ്റും കൊയ്ത ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേലിനെയാണ് ഡിസംബറിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി തിരഞ്ഞെടുത്തത്.

ഇന്ത്യയ്‌ക്കെതിരേ മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അജാസിനെ പക്ഷേ ബംഗ്‌ളാദേശിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരിയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ക്രിക്കറ്റ് പണ്ഡിറ്റുകളുടെ വരെ നെറ്റി ചുളിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരമ്പര അവസാനിക്കുന്നതിന് മുമ്പ് തന്നെ ഐസിസിയുടെ പ്രഖ്യാപനവും വന്നു. മായങ്ക് അഗര്‍വാള്‍, ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ മറികടന്നായിരുന്നു അജാസിനെ ഡിസംബര്‍ മാസത്തിലെ മികച്ച ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.

ഡിസംബര്‍ ആദ്യം ഇന്ത്യയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ 14 വിക്കറ്റുകളാണ് അജാസ് നേടിയത്. ഒരു ഇന്നിംഗ്‌സിലെ എല്ലാവരേയും പുറത്താക്കിയപ്പോള്‍ ഈ നേട്ടം കൊയ്യുന്ന മൂന്നാമത്തെ ബോളറായിട്ടാണ് അജാസ് മാറിയത്. ജിംലേക്കറും, ഇന്ത്യന്‍ താരം അനില്‍ കുംബ്‌ളേയുമാണ് മറ്റു രണ്ട് ബോളര്‍മാര്‍. മുംബൈയില്‍ ജനിച്ച അജാസിന്റെ കുടുംബം ന്യൂസിലൻഡിലേക്ക് കുടിയേറുകയായിരുന്നു. ഇന്ത്യയിലേക്കുള്ള ആദ്യത്തെ ടൂര്‍ തന്നെ അവിസ്മരണീയമാക്കിയതാണ് താരത്തെ ഡിസംബറിലെ ഐസിസിയുടെ താരമാക്കിയത്.