ന്യൂസിലന്‍ഡ് റണ്‍മല കയറ്റം തുടങ്ങി; ആദ്യ ഇരയെ വീഴ്ത്തി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ ലക്ഷ്യം. ഇന്ത്യ മുന്നില്‍വച്ച 540 എന്ന റണ്‍മല കയറാന്‍ തുടങ്ങിയ കിവികള്‍ മൂന്നാം ദിനം ചായയ്ക്കു പിരിയുമ്പോള്‍ ഒരു വിക്കറ്റിന് 13 എന്ന നിലയില്‍. ആറ് റണ്‍സെടുത്ത താത്കാലിക നായകന്‍ ടോം ലാഥത്തിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. വില്‍ യംഗ് (7 നോട്ടൗട്ട്) ഡാരല്‍ മിച്ചല്‍ (0 നോട്ടൗട്ട്) എന്നിവര്‍ ക്രീസിലുണ്ട്. സ്‌കോര്‍: ഇന്ത്യ-325, 276/7 ഡിക്ലയേര്‍ഡ്. ന്യൂസിലന്‍ഡ്- 62, 14/1

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 276/7 എന്ന സ്‌കോറിനാണ് ഡിക്ലയര്‍ ചെയ്തത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (62) അര്‍ദ്ധ ശതകം കുറിച്ചു. ചേതേശ്വര്‍ പുജാരയും ശുഭ്മാന്‍ ഗില്ലും 47 റണ്‍സ് വീതം നേടി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 36 റണ്‍സ് സംഭാവന ചെയ്തു.

ശ്രേയസ് അയ്യരും (14) വൃദ്ധമാന്‍ സാഹയും (13) പരാജയപ്പെട്ടെങ്കിലും 26 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും അടക്കം പുറത്താകാതെ 41 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെ വമ്പന്‍ അടികള്‍ ഇന്ത്യന്‍ സ്‌കോറിന് കുതിപ്പേകി. ന്യൂസിലന്‍ഡിനായി സ്പിന്നര്‍മാരായ അജാസ് പട്ടേലും (4 വിക്കറ്റ്) രചിന്‍ രവീന്ദ്രയും (3) വേറിട്ട പ്രകടനം പുറത്തെടുത്തു.