എന്തിന് പന്തിനെ പുറത്താക്കി? വിശദീകരണവുമായി ബിസിസിഐ

ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ടീമിലിടം ലഭിക്കാത്തത് ഏറെ ചര്‍ച്ചയായിരുന്നല്ലോ. നിരവധി ക്രിക്കറ്റ് ആരാധകരാണ് പന്തിനെ പുറത്താക്കാനുളള സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.

പന്തിന് പകരം ദിനേഷ് കാര്‍ത്തികിനെയാണ് വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചത്. അതിനുളള കാരണവും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എംഎസ്‌കെ പ്രസാദ് വെളിപ്പെടുത്തി.

പന്തിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കായതിനാലാണ് അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പ്രസാദിന്റെ വിശദീകരണം. മുംബൈയില്‍ കഴിഞ്ഞദിവസം നടന്ന വാര്‍ത്ത സമ്മേളനത്തിനിടെയാണ് പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്.

“”കാര്‍ത്തിക്കോ, പന്തോ എന്ന കാര്യത്തില്‍ നീളമേറിയ ചര്‍ച്ചകളാണ് നടന്നത്. ധോണിക്ക് പരിക്കേല്‍ക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കാര്‍ത്തിക്കോ, പന്തോ കളിക്കണമെന്ന അഭിപ്രായത്തിലായിരുന്നു ഞങ്ങളെല്ലാവരും. പ്രധാനപ്പെട്ടൊരു മത്സരത്തില്‍ വിക്കറ്റ് കീപ്പിംഗും വളരെയധികം പ്രധാനപ്പെട്ടതാണ്. അത് കൊണ്ടാണ് പന്തിനെ മറികടന്ന് ദിനേഷ് കാര്‍ത്തിക്കിനെ ടീമിലെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.”” പ്രസാദ് പറഞ്ഞുനിര്‍ത്തി.