പണം തികയുന്നില്ല, 10 ലക്ഷമെങ്കിലും ജീവനാംശമായി കൂട്ടികിട്ടണമെന്ന് മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ സുപ്രീം കോടതിയിൽ

ഇന്ത്യൻ സ്റ്റാർ ബോളർ മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹാസിൻ ജഹാൻ സുപ്രീം കോടതിയിൽ. ഇപ്പോൾ ലഭിക്കുന്ന ജീവനാംശത്തെക്കാൾ കൂടുതൽ പണം ഷമി നൽകണമെന്ന് പറഞ്ഞാണ് ഹാസിൻ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിമാസം 1.5 ലക്ഷം രൂപ ജീവനാംശമായും 2.5 ലക്ഷം രൂപ മകളുടെ പരിചരണത്തിനുമായും നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹസിന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഇപ്പോള്‍ ലഭിക്കുന്ന തുക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലെന്ന് ഹസിന്‍ വാദിച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. മുഹമ്മദ് ഷമി മകള്‍ ആര്യയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അതിന് പകരം പെണ്‍സുഹൃത്തിന്റെ മകള്‍ക്കും കുടുംബത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഹസിന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിൽ ആരോപിച്ചിരുന്നു.

പെണ്‍സുഹൃത്തിനും മകള്‍ക്കുമായി വാരിക്കോരി ചെലവഴിക്കുന്ന ഷമി സ്വന്തം മകളുടെ കാര്യം അന്വേഷിക്കുന്നില്ലെന്നും ഹസിന്‍ പറഞ്ഞു. തന്റെ മകളുടെ പിതാവ് കോടിപതിയായിട്ടും തങ്ങളുടെ ജീവിതം വെച്ച് കളിക്കുകയായിരുന്നുവെന്നും നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമി സ്ത്രീലമ്പടനാണെന്നും ഹസിന്‍ പറയുന്നു.

സ്വന്തം മകളെ തിരിഞ്ഞുനോക്കാത്ത ഷമി കാമുകിയ്ക്കും മകള്‍ക്കും ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുത്ത് നല്‍കി ധാരാളിത്തം കാണിക്കുകയാണെന്നും ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

Read more