IPL 2025: എല്‍എസ്ജിയുടെ എറ്റവും വലിയ തലവേദന അവന്റെ ഫോമാണ്, ആ സൂപ്പര്‍താരം തിളങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ കടുപ്പമാവും, മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്‌

ഐപിഎലില്‍ പ്ലേഓഫില്‍ എത്തണമെങ്കില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഇനിയുളള എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. 11 മത്സരങ്ങളില്‍ അഞ്ച് ജയവും ആറ് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റാണ് എല്‍എസ്ജിക്കുളളത്. നിക്കോളോസ് പുരാന്റെ ഫോംഔട്ടും റിഷഭ് പന്ത് കാര്യമായി ബാറ്റിങ്ങില്‍ ഒന്നും ചെയ്യാത്തതുമൊക്കെയാണ് നിലവില്‍ ലഖ്‌നൗ നേരിടുന്ന പ്രതിസന്ധി. പുരാന്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ വെറും 61 റണ്‍സ് മാത്രമാണ് എടുത്തതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ഈ സീസണില്‍ തുടക്കത്തില്‍ വമ്പനടികളുമായി പുരാന്‍ കളംനിറഞ്ഞിരുന്നു. എന്നാല്‍ മറ്റ് ടീമുകള്‍ താരത്തെ പുറത്താക്കാന്‍ കൃത്യമായ പദ്ധതികള്‍ നടപ്പിലാക്കിയതോടെ കുറഞ്ഞ സ്‌കോറുകളില്‍ പുറത്താവുകയായിരുന്നു ലഖ്‌നൗ താരം.

“പുരാന്റെ ഫോം നഷ്ടപ്പെട്ടതാണ് ലഖ്‌നൗവിന് ഏറ്റവും വലിയ തിരിച്ചടി. അവന്‍ കളിക്കുമ്പോള്‍ ലഖ്‌നൗ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ചുകൊണ്ടിരുന്നു. എന്നാല്‍ പുരാന്‍ ഫോംഔട്ടായതോടെ എല്‍എസ്ജിയുടെ പ്രശ്‌നങ്ങള്‍ കൂടി. പുരാനെ എല്‍ബിഡബ്ല്യു ആക്കി പുറത്താക്കുകയോ ബൗള്‍ഡ് ചെയ്യുകയോ ചെയ്യാനുള്ള തന്ത്രങ്ങള്‍ ബൗളര്‍മാര്‍ കണ്ടെത്തിയതുമുതല്‍, അത് ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുന്നു”, കൈഫ് പറയുന്നു.

“തുടക്കത്തില്‍ പുരാന്‍ ഒറ്റയ്ക്ക് മത്സരങ്ങള്‍ ജയിപ്പിക്കുമായിരുന്നു. അതേസമയം തന്നെ എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ പകുതിയില്‍, നിങ്ങള്‍ എവിടെ പന്ത് എറിഞ്ഞാലും പുരാന്‍ സിക്‌സറുകള്‍ അടിക്കുമായിരുന്നു, രണ്ടാം പകുതിയില്‍ അദ്ദേഹത്തിന്റെ ശരാശരി 12 ആണ്. കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളില്‍ 61 റണ്‍സ് മാത്രമേ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞുള്ളൂ”, കൈഫ് കൂട്ടിച്ചേര്‍ത്തു.