ഇതിഹാസമായിരിക്കും പക്ഷെ സിറാജിനോട് കളി വേണ്ട, എന്റെ സ്ലെഡ്ജിംഗ് താങ്ങാനുള്ള കരുത്തൊന്നും നിങ്ങൾക്ക് ഇല്ല; ലോകോത്തര താരം തന്റെ മുന്നിൽ വിറച്ച കഥ പറഞ്ഞ് സിറാജ്

ഇന്ത്യയുടെ മുഹമ്മദ് സിറാജ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പടിപടിയായി ഉയർന്ന് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബോളറുമാരുടെ നിരയിലേക്ക് ഉയർന്ന് വന്നിട്ടുണ്ട്. 2021 ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പര്യടനത്തിനിടെ അദ്ദേഹത്തിന്റെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഉയർച്ചയുടെ ഹൈലൈറ്റുകളിൽ ഒന്നാണ്. ഇപ്പോഴിതാ 2 ടീമുകളിലെയും താരങ്ങൾ തോറ്റുകൊടുക്കാതെ കളത്തിൽ 100 % കൊടുത്ത ആ പരമ്പരയിലെ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സിറാജ്.

നോട്ടിംഗ്ഹാമിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിലെ സംഭവമാണ് സിറാജ് വെളിപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്‌സിൽ ആതിഥേയരെ വെറും 183 റൺസിന് പുറത്താക്കിയ ഇന്ത്യ കരുത്തുറ്റ നിലയിലായിരുന്നു. സന്ദർശകരും മറുപടിയിൽ പതറിയെങ്കിലും രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലുള്ള ലോവർ ഓർഡർ ഇംഗ്ലണ്ടിനെ അസ്വസ്ഥരാക്കി.

ജസ്പ്രീത് ബുംറയ്‌ക്കൊപ്പമുള്ള കൂട്ടുകെട്ടിൽ സിറാജ് ഇംഗ്ലീഷ് ബൗളർമാർക്കെതിരെ ആഞ്ഞടിച്ചു, അതോടെ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്‌സൺ ഇത് കണ്ടിട്ട് അസ്വസ്ഥനായി മുഹമ്മദ് സിറാജുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. സംഭവം നടന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷം, ഇംഗ്ലീഷുകാരനുമായുള്ള തർക്കത്തിന്റെ വിശദാംശങ്ങൾ സിറാജ് വെളിപ്പെടുത്തി.

“ഞാൻ ബാറ്റ് ചെയ്യുകയായിരുന്നു, ആൻഡേഴ്സൺ ബൗൾ ചെയ്യുകയായിരുന്നു. ഞാനും ജാസി-ഭായിയും [ബുമ്ര] ബാറ്റ് ചെയ്യുന്ന സമയത്താണ് അത് സംഭവിച്ചത്, ഞങ്ങൾക്ക് ഓരോ പന്തും ഫ്രീ ഹിറ്റാണ് – ഓരോ തവണയും ശക്തിയിൽ അടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ശ്രമം. ആൻഡേഴ്സൺ എന്റെ അടുത്ത് വന്ന് എന്നെ അധിക്ഷേപിച്ചു. എനിക്ക് ദേഷ്യം തോന്നി. “നീ എനിക്കെതിരെ ബാറ്റ് ചെയ്യാൻ വരുന്നത് വരെ കാത്തിരിക്കൂ എന്ന് അദ്ദേഹത്തോട് പറഞ്ഞു.

അവൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഞാൻ അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ‘നിങ്ങൾ 600 വിക്കറ്റുകൾ നേടിയിട്ടുണ്ട്, പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല. നിങ്ങൾക്ക് എന്നോട് ഒരു ബഹുമാനവുമില്ല.’ ആൻഡേഴ്സൺ അതിൽ ദേഷ്യപ്പെടുകയും [ഇന്ത്യൻ ക്യാപ്റ്റൻ] വിരാട് കോഹ്‌ലിയുടെ അടുത്തേക്ക് ചെന്ന് അദ്ദേഹത്തോട് പറഞ്ഞു: ‘ അയാൾക്ക് ഭ്രാന്താണോ ?’ എന്റെ വാക്കുകൾ അദ്ദേഹത്തെ ബാധിച്ചു എന്നുറപ്പായിരുന്നു. അവന്റെ അഹന്തയെ അത് വ്രണപ്പെടുത്തി,” സിറാജ് ജെയിംസ് ആൻഡേഴ്സണുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് പറഞ്ഞു.