IPL 2025: ധോണിയുമായി നല്ല സാമ്യമുളള കളിക്കാരനാണ് അവന്‍, പവറുളള ഷോട്ടുകളാണ് അടിക്കുന്നത്, യുവതാരത്തെ പ്രശംസിച്ച് മുന്‍താരം

എംഎസ് ധോണിയുമായി പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങിന് സാമ്യമുണ്ടെന്ന് തുറന്നുപറഞ്ഞ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍. അവസാന ഓവറുകളില്‍ ടി20യില്‍ കത്തിക്കയറുന്ന ധോണിയുടെ കഴിവ് പ്രഭ്‌സിമ്രാനുമുണ്ടെന്നാണ് ഹെയ്ഡന്‍ പറയുന്നത്. 2023ലാണ് ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ച്വറി പ്രഭ്‌സിമ്രാന്‍ നേടിയത്. ഈ സീസണിലും ടീമിനായി ശ്രദ്ധേയ പ്രകടനമാണ് യുവതാരം കാഴ്ചവയ്ക്കുന്നത്. നിലവില്‍ ഈ വര്‍ഷം പഞ്ചാബിനായി എറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം പ്രഭ്‌സിമ്രാനാണ്.

11 കളികളില്‍ നിന്ന് 437 റണ്‍സാണ് താരം നേടിയത്. 39.72 ശരാശരിയിലും 170.03 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. പ്രഭ്‌സിമ്രാന് ബാറ്റിങ്ങില്‍ നല്ല പവറുണ്ടെന്ന് മാത്യു ഹെയ്ഡന്‍ പറയുന്നു. “2010ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് അവസാന ഓവറുകളില്‍ കത്തിക്കയറുന്ന ഒരു യുവ എംഎസ് ധോണിയുണ്ടായിരുന്നു. പ്രഭ്‌സിമ്രാനും സമാനമായ ഗുണങ്ങളുളളതായി എനിക്ക് തോന്നുന്നു. അവന് അത്ഭുതകരമായ ബാറ്റ് വേഗതയുണ്ട്. ശക്തമായ ഒരു അടിത്തറയുണ്ട്”.

“അത്ര ഉയരമില്ല, അതിനാല്‍ അദ്ദേഹത്തിന് പന്ത് വിടവുകളിലേക്ക് കടത്തിവിടാന്‍ കഴിയും, പ്രഭ്‌സിമ്രാന്‍ ഭയമില്ലാത്തവനാണ്. എല്‍എസ്ജിക്കെതിരായ മത്സരങ്ങളില്‍ അദ്ദേഹം പന്തുകള്‍ സ്വീകരിച്ച രീതിയില്‍ നിന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അവന്‍ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു. ബൗളര്‍മാരെ തെറ്റുകള്‍ വരുത്താന്‍ അവന്‍ നിര്‍ബന്ധിച്ചു”, മാത്യൂ ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.