ആര്‍സിബി കാണിച്ചത് മോശമായി പോയി, അവര്‍ അങ്ങനെ ഒരിക്കലും ചെയ്യരുതായിരുന്നു, ആരാധകരുടെ കൂടി പിന്തുണ കൊണ്ടാണ് കിരീടം നേടിയത്‌, തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം

ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ വിജയാഘോഷ പരിപാടി നടക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുവച്ചുണ്ടായ സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രതികരിച്ച് ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തുകയുണ്ടായി. വിക്ടറി പരേഡില്‍ ആര്‍സിബിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി സംസാരിച്ചത്‌. വിക്ടറി പരേഡ് നടത്താന്‍ ആര്‍സിബിക്ക് എന്തുകൊണ്ട് ഒന്നോ രണ്ടോ ദിവസം കൂടി കാത്തിരിക്കാനായില്ല എന്ന് മനോജ് തിവാരി ചോദിച്ചു.

തങ്ങളുടെ ഇഷ്ട താരങ്ങളെ കാണാന്‍ ലക്ഷക്കണക്കിന് ആരാധകരായിരുന്നു ബെംഗളൂരുവില്‍ തടിച്ചുകൂടിയത്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഐപിഎലില്‍ ഒരു കീരിടം നേടാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന് സാധിച്ചത്. എന്നാല്‍ കിരീടം നേടിയതിന്റെ സന്തോഷം ദുരന്തമുണ്ടായതോടെ ഇല്ലാതാവുകയായിരുന്നു. അതേസമയം ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് മനോജ് തിവാരി അനുശോചനം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന് തിവാരി ആവശ്യപ്പെട്ടു, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ടവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്ലിയുടെയും ആര്‍സിബിയുടെയും ജനപ്രീതി നോക്കി ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുമെന്ന് ഒരു ധാരണ മുന്നേ ഉണ്ടായിരിക്കണമായിരുന്നുവെന്ന് മനോജ് തിവാരി പറയുന്നു. എന്നാല്‍ ആരും സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും, സ്‌റ്റേഡിയത്തിന് പുറത്ത് ആ നിര്‍ഭാഗ്യം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘അപ്രതീക്ഷിത സംഭവത്തില്‍ എനിക്ക് വളരെ വിഷമം തോന്നി. വിജയാഘോഷ പരിപാടി സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്തവര്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നല്‍കണമായിരുന്നു. കൂടാതെ, ലക്ഷക്കണക്കിന് ആളുകള്‍ ആര്‍സിബി ടീമിനെ അടുത്തു നിന്ന് കാണാന്‍ എത്തുമെന്ന ധാരണ അവര്‍ക്ക് ഉണ്ടാവണമായിരുന്നു’.

‘കാരണം നോക്കൂ, ഇത്രയധികം ആളുകള്‍ വരുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്. ഐപിഎല്‍ ഫൈനലിന് മുന്‍പും ആര്‍സിബിക്ക് രാജ്യമെമ്പാടും വലിയ ആരാധകവൃന്ദമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അപ്പോള്‍ അത് മനസ്സില്‍ വെച്ചുകൊണ്ട് മുന്‍കരുതല്‍ എടുക്കേണ്ടതായിരുന്നു, ഒരു പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകേണ്ടതായിരുന്നു’, മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.