അവന്‍ എന്നെ തല്ലട്ടെ, അതായിരുന്നു പ്ലാന്‍; മത്സര ശേഷം ആ രഹസ്യം വെളിപ്പെടുത്തി ഹാര്‍ദ്ദിക്

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ജീവമരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം പിടിച്ചാണ് തിരിച്ചു കയറിയത്. ബാറ്റര്‍മാരും ബോളര്‍മാരും ഒരുപോലെ നിലവാരത്തിലേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ പരമ്പര പ്രതീക്ഷ കാത്തു. ഇപ്പോഴിതാ നിക്കോളാസ് പൂരന്റെ താമസിച്ചുള്ള വരവ് എങ്ങനെ മുതലാക്കിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.

ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം വിന്‍ഡീസ് അവരുടെ ഇന്നിംഗ്സ് ജാഗ്രതയോടെയാണ് തുടങ്ങിയത്. 11-ാം ഓവര്‍ വരെ അവരുടെ സ്റ്റാര്‍ ഹിറ്റര്‍ നിക്കോളാസ് പൂരന്‍ ക്രീസിലെത്തിയില്ല. ആതിഥേയര്‍ക്ക് അതുവരെ ബോര്‍ഡില്‍ 75 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതോടെ പിന്നീട് വന്ന മധ്യനിര ബാറ്റര്‍മാര്‍ക്ക് ബോളര്‍മാരെ ആക്രമിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. പൂരന്റെ വൈകി വരവ് അക്‌സര്‍ പട്ടേലിന്റെ മുഴുവന്‍ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കിനെ സഹായിച്ചു.

നിക്കി (പൂരന്‍) ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ വൈകിയത് ഞങ്ങളുടെ പേസര്‍മാരെ പിന്നോട്ട് നിര്‍ത്താന്‍ ഞങ്ങളെ അനുവദിച്ചു. കൂടാതെ അക്‌സറിനെ തന്റെ നാല് ഓവര്‍ എറിയാനും അനുവദിച്ചു. നിക്കിക്ക് അടിക്കണമെങ്കില്‍, അവന്‍ എന്നെ തല്ലട്ടെ, അതായിരുന്നു പ്ലാന്‍. ഇത്തരം മത്സരം ഞാന്‍ ആസ്വദിക്കുന്നു. അദ്ദേഹം ഇത് കേള്‍ക്കുമെന്നും നാലാം ടി20യില്‍ എന്നെ കഠിനമായി നേരിടുമെന്നും എനിക്കറിയാം- മത്സര ശേഷം ഹാര്‍ദ്ദിക് പറഞ്ഞു.

മത്സരത്തില്‍ കുല്‍ദീപ് യാദവാണ് പൂരനെ പുറത്താക്കിയത്. കുല്‍ദീപിനെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാന്‍ ശ്രമിച്ച പൂരനെ സഞ്ജു മികച്ച സ്റ്റംപിംഗിലൂടെ പുറത്താക്കുകയായിരുന്നു.