175 കിലോമീറ്റര്‍ വേഗം!, ക്രിക്കറ്റ് ലോകത്തെ നടുക്കി മലിംഗ രണ്ടാമന്റെ തീപ്പന്ത്

ക്രിക്കറ്റ് മൈതാനത്ത് ബൗളര്‍മാര്‍ എറിയുന്ന പന്തിന്റെ വേഗത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലങ്കന്‍ പേസര്‍ മതീഷ പതിരന. അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യയ്‌ക്കെതിരെയാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ പന്ത് ലങ്കന്‍ താരം തൊടുത്ത് വിട്ടത്. 175 കിലോമീറ്റര്‍ വേഗത്തിലാണ് പതിരനയുടെ പന്ത് ഇന്ത്യന്‍ താരം യശസ്വി ജെയ്‌സ്വാളിനെ തേടിയെത്തിയത്.

ഇന്ത്യന്‍ ഇന്നിംഗിസിലെ നാലാം ഓവറില്‍ ആയിരുന്നു ഈ തീപന്തെത്തിയത്. ലങ്കന്‍ നായകന്‍ ലസിത് മലിംഗയുടേത് പോലുള്ള ബൗളിംഗ് ആക്ഷനുള്ള പതിരന എറിഞ്ഞ പന്ത് വൈഡായാണ് കലാശിച്ചത്. എന്നാല്‍ പിന്നാലെ തന്നെ ടി.വി സ്‌ക്രീനുകളില്‍ പന്തിന്റെ വേഗം മണിക്കൂര്‍ 175 കിലോമീറ്റര്‍ എന്ന് കാണിച്ചു. മൈല്‍ കണക്കിലേക്ക് മാറ്റിയാല്‍ 108 മൈല്‍.

അതെസമയം ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. സാങ്കേതിക പിഴവുകളാണോ ഇത്തരമൊരു വേഗം രേഖപ്പെടുത്തിയതിന് കാരണമെന്ന സംശയവും ഉയരുന്നുണ്ട്.

എന്നാല്‍ ഐ.സി.സി ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവുകളുള്ളതായി വിശദീകരിച്ചിട്ടില്ല. ഇത് സത്യമാണെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്തായി പതിരനയുടെ പന്ത് മാറും. നിലവില്‍ പാക് പേസര്‍ ഷുഹൈബ് അക്തറിന്റെ പേരിലാണ് ഈ റെക്കോഡ്. 2003-ല്‍ ഇംഗ്ലണ്ടിനെതിരെ 161.3 കിലോമീറ്റര്‍ സ്പീഡിലാണ് അക്തര്‍ പന്തെറിഞ്ഞത്.