മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സിരീസും ഇംഗ്ലണ്ട് താരങ്ങള്‍ക്ക്; അതൃപ്തി പ്രകടിപ്പിച്ച് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സിരീസും ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നല്‍കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മൂന്നാം ഏകദിനത്തില്‍ 83 പന്തില്‍ പുറത്താകാതെ 95 റണ്‍സ് നേടി ഒറ്റയാള്‍ പോരാട്ടം നടത്തിയ സാം കറണായിരുന്നു മാന്‍ ഓഫ് ദി മാച്ച് നേടിയത്. ആദ്യ മത്സരത്തില്‍ 94 റണ്‍സും രണ്ടാം മത്സരത്തില്‍ 124 റണ്‍സും നേടിയ ജോണി ബെയര്‍‌സ്റ്റോയാണ് മാന്‍ ഓഫ് ദി സിരീസിന് അര്‍ഹനായത്.

“ഷാര്‍ദുല്‍ താക്കൂറിന് മാന്‍ ഓഫ് ദി മാച്ച് നല്‍കാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി, മത്സരത്തില്‍ 30 റണ്‍സും 4 വിക്കറ്റും അവന്‍ നേടിയിരുന്നു. ഭുവി മാന്‍ ഓഫ് ദി സിരീസിനും അര്‍ഹനായിരുന്നു. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും മാറ്റം വരുത്തിയത് ഇവര്‍ രണ്ടുപേരുമായിരുന്നു” മത്സരശേഷം കോഹ് ലി  പറഞ്ഞു.

Image

മൂന്നാം മത്സരത്തിലെ നാല് വിക്കറ്റ് നേട്ടമടക്കം പരമ്പരയില്‍ 7 വിക്കറ്റുകള്‍ താക്കൂര്‍ നേടിയിരുന്നു. മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഭുവനേശ്വര്‍ 6 വിക്കറ്റുകള്‍ നേടി. താക്കൂറാണ് പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍.

Image

മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 322 എടുക്കാനെ സാധിച്ചുള്ളു. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.