ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2 വിക്കറ്റിന് വിജയിക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു. നാളുകൾക്ക് ശേഷം ഒരു വിജയം നേടാനായതിൽ ആരാധകർ സന്തോഷത്തിലാണ്. ഇതോടെ കൊൽക്കത്തയുടെ ഈ സീസണിലെ പ്ലെപ്ഫ് സാധ്യതകൾക്ക് നിറം മങ്ങി.
ശേഷിക്കുന്ന നാല് മത്സരങ്ങളിലും കൊൽക്കത്തയ്ക്ക് വിജയം അനിവാര്യമായിരുന്നു. പരാജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. ഐപിഎല്‍ 2025 സീസണില്‍ ചെന്നൈയുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 179 റൺസ് നേടി. അജിൻക്യ രഹാനെ 48 റൺസും ആന്ദ്രേ റസ്സൽ 38 റൺസും മനീഷ് പാണ്ഡെ 36 റൺസും സുനിൽ നരെയ്ൻ 26 റൺസും നേടി ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. മറുപടി ബാറ്റിഗിൽ ചെന്നൈയുടെ പ്രധാന അഞ്ച് വിക്കറ്റുകളും പവർപ്ളേയിൽ തന്നെ നേടാൻ കൊൽക്കത്തയ്ക്ക് സാധിച്ചു.
എന്നാൽ ചെന്നൈക്ക് വേണ്ടി ദേവാൾഡ് ബ്രെവിസ്, ശിവം ദുബൈ എന്നിവരുടെ മികച്ച പ്രകടനമാണ് കൊൽക്കത്തയ്ക്ക് പണിയായത്. ബ്രെവിസ് നാലു ഫോറും നാലു സിക്‌സും അടക്കം 52 റൺസ് അദ്ദേഹം നേടി. ശിവം ദുബൈ 40 പന്തിൽ 2 ഫോറും 3 സിക്‌സും അടക്കം 45 റൺസും നേടി. മത്സരത്തിന്റെ അവസാന നിമിഷം എം എസ് ധോണി 17 പന്തിൽ ഒരു സിക്സ് അടക്കം 18 റൺസ് നേടി ടീമിന് വിജയം സമ്മാനിച്ചു.