സഞ്ജുവിന് കീഴില്‍‌ കേരളത്തിന്‍റെ വിജയക്കുതിപ്പ്, സിക്കിമിനെ കോരിക്കളഞ്ഞു!

സെയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരവും ജയിച്ച് കേരളം. ഗ്രൂപ്പ് ബിയില്‍ സിക്കിമിനെതിരെ നടന്ന മത്സരത്തില്‍ 132 റണ്‍സിന്റെ വമ്പന്‍ ജയമാണ് കേരളം സ്വന്തമാക്കിയത്. കേരളം മുന്നോട്ടുവെച്ച 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിക്കിമിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുക്കാനെ ആയുള്ളു.

അംഗുര്‍ മാലിക്ക് (26*), ആശിഷ് ഥാപ്പ (25) എന്നിവരൊഴികെ മറ്റൊരു സിക്കിം താരത്തിനും കേരള ബോളിംഗിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മനു കൃഷ്ണന്‍, പികെ മിഥുന്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ സെഞ്ച്വറിയുടെ മികവില്‍ കേരളം 20 ഓവറില്‍ മൂന്നു വിക്കറ്റിനു 221 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 56 ബോള്‍ നേരിട്ട രോഹന്‍ 14 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വിഷ്ണു വിനോദ് 43 ബോളില്‍ 11 ഫോറും മൂന്നു സിക്സറും സഹിതം 73 റണ്‍സെടുത്തു. എം. അജിനാസ് 25 റണ്‍സും നേടി. കേരളത്തിനായി നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗിന് ഇറങ്ങിയില്ല.