'ബുംറയേക്കാള്‍ കേമന്‍ സിറാജ് '; പലതും മുൻകൂട്ടി കാണുന്ന നെഹ്റയുടെ മൂന്നാംകണ്ണ്; ഞെട്ടി ക്രിക്കറ്റ് ലോകം

കരിയറിന്റെ തുടക്കത്തില്‍ റണ്‍സ് വഴങ്ങുന്നതില്‍ ഒരുപാട് പഴികേട്ട താരമാണ് മുഹമ്മദ് സിറാജ്. എന്നാല്‍ ആ പഴയ തല്ലുകൊള്ളിയല്ല ഇന്നത്തെ സിറാജ്. ലോകോത്ത ബാറ്റ്‌സ്മാന്‍മാരെ വരെ വീഴ്ത്താന്‍ കെല്‍പ്പുള്ളവനാണ്. ഏഷ്യാ കപ്പിലെ ശ്രീലങ്കക്ക് എതിരായ തകർപ്പൻ ബോളിങ് പ്രകടനം നടത്തി സിറാജ് ലങ്കാദഹനം നടത്തിയപ്പോൾ ആശിഷ് നെഹ്റ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.  സിറാജിനെ വാനോളം പുകഴ്ത്തി രംഗത്ത് വന്ന ആശിഷ് നെഹ്റ പറഞ്ഞ അഭിപ്രയങ്ങൾ അന്നുതന്നെ ശ്രദ്ധ നേടിയിരുന്നു . കഴിവില്‍ ബുംറയേക്കാള്‍ കേമനാണ് സിറാജ് എന്നാണ് നെഹ്‌റയുടെ വിലയിരുത്തല്‍.

“ബോളര്‍മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരും ജസ്പ്രീത് ബുംമ്രയെക്കുറിച്ചാണ് ആദ്യം സംസാരിക്കുന്നത്. എന്നാല്‍, കഴിവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സിറാജ് ബുംമ്രയ്ക്ക് പുറകിലാണെന്ന് എനിക്ക് തോന്നുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ എ ടീമിന് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും സിറാജ് 5-6 വിക്കറ്റുകള്‍ നേടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ന് അയാള്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന മികച്ച ബോളറാണ്.”

“എല്ലാ വേരിയേഷനുകളും കയ്യിലുണ്ട്. ആ കാര്യത്തില്‍ ബുംമ്രയെക്കാള്‍ കേമനാണ് സിറാജ് എന്ന് ഞാന്‍ പറയും. വ്യത്യസ്തമായ സ്ലോ ബോളുകള്‍ അയാള്‍ക്കറിയാം. അതില്‍ വേഗത കുറവ് ഒന്നും കാണില്ല. ന്യൂ ബോളുകള്‍ ഇരുവശത്തേക്ക് ചലിപ്പിക്കാനും അയാള്‍ക്ക് കഴിയും. കായികക്ഷമത നിലനിര്‍ത്തുകയും ഏകാഗ്രത നിലനിര്‍ത്തുകയും ചെയ്യുകയാണ് ഇനി വേണ്ടത്. ഇത് രണ്ടും ചെയ്യാനായാല്‍ ആകാശത്തോളം ഉയരാന്‍ സിറാജിനാകും” നെഹ്‌റ പറഞ്ഞു.

എന്തായാലും ലോകകപ്പ് ഉൾപ്പടെ പ്രധാന മത്സരങ്ങൾ വരാനിരിക്കെ സിറാജ് ഈ മികച്ച ഫോം നിലനിർത്തിയാൽ ഇന്ത്യക്ക് അത് ശക്തി പകരും. ഫോമിലുള്ള ബുംറ, സിറാജ് അവരോടൊപ്പം ഷമി കൂടി ചേരുമ്പോൾ ഇന്ത്യൻ നിര ലോകോത്തര ടീമുകൾക്ക് ഭീക്ഷണിയാകുമെന്ന് പറയുന്നതിൽ യാതൊരു തെറ്റും പറയാൻ പറ്റില്ല.