32 വര്‍ഷം മുമ്പ് കപില്‍, ഇന്നലെ തെവാട്ടിയ; ഇതിനി ഹരിയാനക്കാരുടെ മാത്രം പ്രത്യേകതയാണോ?

കെ നന്ദകുമാര്‍ പിള്ള

വര്‍ഷം 1990. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സ് ആണ് വേദി. ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ ആയ 633 റണ്‍സിനെതിരെ ഇന്ത്യയുടെ സ്‌കോര്‍ 430/ 9. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ വേണ്ടത് 24 റണ്‍സ്. ക്രീസില്‍ 69 പന്തില്‍ 53 റണ്‍സുമായി സാക്ഷാല്‍ കപില്‍ദേവ്. നോണ്‍ സ്ട്രൈക്കര്‍ നരേന്ദ്ര ഹിര്‍വാനി. ബൗള്‍ ചെയ്യാന്‍ തുടങ്ങുന്നത് ഇംഗ്ലണ്ടിന്റെ മികച്ച സ്പിന്‍ ബൗളര്‍ ആയി അറിയപ്പെടുന്ന എഡ്ഡീ ഹെമിങ്സ്.

ആദ്യ രണ്ടു പന്തുകള്‍ കപില്‍ ഡിഫന്‍ഡ് ചെയ്തു. അത് കണ്ടപ്പോള്‍, 454 എന്ന മാന്ത്രിക സംഖ്യ എത്തുന്നതിനു മുന്‍പ് ഹിര്‍വാനിയെ പുറത്താക്കി ഇന്ത്യയെ ഫോളോ ചെയ്യിക്കാം എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗൂച് സ്വപ്നം കണ്ടിട്ടുണ്ടാകാം. പക്ഷെ… അടുത്ത നാലു പന്തുകളില്‍ നടന്നത് ചരിത്രം. ഹെമിങ്സ് എറിഞ്ഞ നാലു പന്തുകളും അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ലോങ്ങ് ഓണ്‍ ഗാലറിയിലേക്കാണ് കപില്‍ പറത്തിയത്. ആ ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 454 / 9. കപില്‍ ദേവ് 77(75). അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഹിര്‍വാനി ഔട്ട് ആയി. ആ ടെസ്റ്റ് ഇന്ത്യ തോറ്റെങ്കിലും, കപില്‍ അന്ന് നടത്തിയ പ്രത്യാക്രമണം ക്രിക്കറ്റ് ലോകത്ത് എക്കാലവും സ്മരിക്കപ്പെടുന്നു.

വര്ഷം 2020. ഷാര്‍ജയില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടുന്നു. രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 18 പന്തില്‍ 51 റണ്‍സ്. ബൗളര്‍, ഇടം കയ്യന്‍ സ്വിങ്ങിന്റെ അപ്പോസ്തലനായ, വെസ്റ്റ് ഇന്‍ഡീസിന്റെ ഷെല്‍ഡണ്‍ കോട്രല്‍ . ക്രീസില്‍ 23 പന്തില്‍ വെറും 17 റണ്‍സുമായി തപ്പിത്തടയുന്ന രാഹുല്‍ തേവാത്തിയ. എന്നാല്‍ ആ ഓവറിലെ അഞ്ചു പന്തുകള്‍ക്കും ഗാലറിയില്‍ പതിക്കാനായിരുന്നു വിധി. അതും ഫൈന്‍ ലെഗ്, മിഡ്വിക്കറ്റ്, ലോങ്ങ് ഓണ്‍ തുടങ്ങി വിവിധയിടങ്ങളില്‍. ആ ഒരൊറ്റ ഓവറില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന് അവിശ്വസനീയ ജയം നേടിക്കൊടുത്തു, തേവാത്തിയ. അതുവരെ തേവാത്തിയായെ കുറ്റപ്പെടുത്തി പോസ്റ്റ് ഇട്ട ഞാന്‍ അടക്കമുള്ള പോസ്റ്റ്മാന്മാര്‍ രണ്ടു ദിവസം കഴിഞ്ഞാണ് എയറില്‍ നിന്ന് താഴെ എത്താന്‍ സാധിച്ചത്.

ഇന്നലെ എനിക്ക് കളി കാണാന്‍ കഴിഞ്ഞില്ല. ഇന്നലെ എന്നല്ല, പല കാരണങ്ങളാല്‍ ഈ ഐപില്‍ ലെ ഒരു മത്സരവും നേരെ ചൊവ്വേ ഇതുവരെ കാണാന്‍ പറ്റിയിട്ടില്ല. ഇന്നലത്തെ കളി ക്രിക്ബസ് ആപ്പ് വഴി ലൈവ് അപ്‌ഡേറ്റ് നടത്തിയ ഞാന്‍ അദ്ഭുതപ്പെട്ടു പോയെങ്കില്‍, അത് ലൈവ് കണ്ടവരുടെ ആവേശം എന്തായിരിക്കും.. വീണ്ടുമൊരു തേവാത്തിയ മാജിക്…. ഒരിക്കല്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ നമുക്ക് അതിനെ വണ്‍ ടൈം വണ്ടര്‍ എന്ന് വിളിക്കാം. പക്ഷെ വീണ്ടും അത് സംഭവിക്കുമ്പോള്‍ തീര്‍ച്ചയായും അയാള്‍ക്ക് എന്തോ പ്രത്യേക കഴിവുണ്ടെന്ന് നമ്മള്‍ സമ്മതിക്കണം.

32 വര്ഷം മുന്‍പ് കപിലും, ഇന്നലെ തേവത്തിയായും നടത്തിയ പ്രകടനങ്ങളെ താരതമ്യം ചെയ്യാമോ അല്ലെങ്കില്‍ ആ താരതമ്യം നീതിക്ക് നിരക്കുന്നതാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സ്വാഭാവികം. പക്ഷെ എനിക്ക് ചോദിക്കാനുള്ള ചോദ്യം ഇതാണ് : ഇതിനി ഹരിയാനക്കാരുടെ മാത്രം പ്രത്യേകതയാണോ??

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍