'ഇംഗ്ലണ്ട് പരമ്പരയില്‍ ഞാന്‍ സ്ഥാനം അര്‍ഹിച്ചിരുന്നു'; തുറന്നടിച്ച് ഇന്ത്യന്‍ താരം

ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ താന്‍ സ്ഥാനം അര്‍ഹിച്ചിരുന്നെന്ന് ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ട്. നിരന്തരം അവഗണിക്കപ്പെടുന്നത് നിരാശ നല്‍കുന്നെന്നും എന്നാല്‍ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ താന്‍ പോരാട്ടം തുടരുമെന്നും ഉനദ്ഘട്ട് പറഞ്ഞു.

“ഏറ്റവും മികച്ച ഫോമിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് ഞാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നു. ടീമിലേക്ക് പരിഗണിക്കാത്തതില്‍ തീര്‍ച്ചയായും നിരാശയുണ്ട്. എന്നാല്‍ ഞാന്‍ ചെയ്യുന്നതെന്താണോ അത് തുടരുക തന്നെ ചെയ്യും. എന്നാല്‍ അതത്ര എളുപ്പമല്ല. രഞ്ജി ട്രോഫിയിലെ കൂടുതല്‍ വിക്കറ്റുള്ള ബോളര്‍ ഞാനാണെന്നത് സത്യമാണ്. എന്നാല്‍ അതിന് ശേഷം പിന്നീടൊന്നും സംഭവിച്ചില്ല.”

“2020ലെ ടി20യില്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നിലവിലെ ഫോം അവര്‍ പരിഗണിച്ചതോടെ എനിക്ക് ഓസീസിനെതിരെ അവസരം ലഭിച്ചില്ല. എന്നാല്‍ ഐ.പി.എല്‍ ടി20യും ടെസ്റ്റ് മറ്റൊരു ഫോര്‍മാറ്റുമാണ്. നിലവിലെ ഫോം മാത്രമാണ് ടീം തിരഞ്ഞെടുപ്പിന് ഇപ്പോള്‍ പരിഗണിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. എന്നാല്‍ അവസരം ലഭിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഇപ്പോഴും ഞാന്‍ സ്വയം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണ്” ജയദേവ് ഉനദ്ഘട്ട് പറഞ്ഞു.

2010ല്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ച താരമാണ് ജയദേവ് ഉനദ്ഘട്ട്. എന്നാല്‍ അന്ന് താരത്തിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഇന്ത്യ്യക്കായി ഏഴ് ഏകദിനത്തില്‍ നിന്ന് എട്ട് വിക്കറ്റും 10 ടി20യില്‍ നിന്ന് 14 വിക്കറ്റും ഉനദ്ഘട്ടിന്റെ പേരിലുണ്ട്. 84 ഐ.പി.എല്ലില്‍ നിന്നായി 85 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.