INDIAN CRICKET: ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി, ബുംറയ്ക്ക് ഇത് എന്താണ് പറ്റിയത്, ഇംഗ്ലണ്ടിനെതിരെ ടീം വിയര്‍ക്കും, എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി ബിസിസിഐയോട് ഒരാവശ്യം മുന്നോട്ടുവച്ച് ജസ്പ്രീത് ബുംറ. അഞ്ച് മത്സരങ്ങളിലും താന്‍ ടീമിനായി കളിക്കില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ ടീമിനായി കളിക്കുമെന്ന് ബിസിസിഐയെ ബുംറ അറിയിച്ചതായാണ് വിവരം. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ ജോലിഭാരത്തെ തുടര്‍ന്ന് ബുംറ പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ സാധിക്കാതിരുന്ന താരം ഐപിഎല്‍ പകുതിയായപ്പോഴാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

ഇംഗ്ലണ്ടിനെതിരെ മൂന്ന് കളികളില്‍ മാത്രം ബുംറ കളിക്കുന്നത്‌ ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാവും. പരമ്പര സ്വന്തമാക്കുന്നതിന് ടീമില്‍ ബുംറയുടെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. ബുംറയും സിറാജും ചേര്‍ന്ന പേസ് ബോളിങ് ആണ് ഇന്ത്യയുടെ കരുത്ത്. ഇതില്‍ ഒരാളില്ലെങ്കില്‍ ടീമിന്റെ ബോളിങിന് അത്ര മൂര്‍ച്ഛയുണ്ടാവില്ല. ഇംഗ്ലണ്ടിനെതിരെ അവസാനം നടന്ന പരമ്പരയില്‍ ബുംറ 18 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇതില്‍ ഒരുതവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുകയും ചെയ്തു താരം.

ബുംറയുടെ അഭാവത്തില്‍ സിറാജ് തന്നെയായിരിക്കും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക. എന്നാല്‍ ബുംറയ്ക്ക് പകരക്കാരനായി ഇന്ത്യ ആരെ ഇറക്കുമെന്നാണ് നോക്കേണ്ടത്. അര്‍ഷ്ദീപ് സിങ്, ആകാശ് ദീപ്, ഹര്‍ഷിത് റാണ തുടങ്ങിയവര്‍ നല്ല ഓപ്ഷനുകളാണ്. ഇവര്‍ക്ക് പുറമെ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തിളങ്ങിയ അന്‍ഷുല്‍ കംബോജും ആദ്യമായി ഇന്ത്യന്‍ ടീമിലെത്താനുളള സാധ്യതകളുണ്ട്.