മങ്കാദിംഗിലൂടെ പുറത്തായി, എതിര്‍ടീമിനു നേരേ നടുവിരല്‍ ഉയര്‍ത്തി സി.എസ്‌.കെ താരം

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നാടകീയ രംഗങ്ങള്‍. ഐപിഎല്ലിലെ ഏറെ വിഖ്യാതമായ ആര്‍ അശ്വിന്‍-ജോസ് ബട്ട്‌ലര്‍ മങ്കാദിംഗ് ടിഎന്‍പിഎല്ലിലും അനാരോഗ്യകരമായ അന്തരീഷം സൃഷ്ടിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരവും തമിഴ്നാട് സീനിയര്‍ താരവുമായ നാരായണ്‍ ജഗദീശനാണ് ടിഎന്‍പിഎല്ലില്‍ മങ്കാദിംഗിലൂടെ പുറത്തായത്.

നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ ഗില്ലീസും നെല്ലൈ റോയല്‍ കിംഗ്സും തമ്മില്‍ നടന്ന മത്സരത്തിലാണ് സംഭവം. മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു സംഭവം. നാലാം പന്ത് എറിയാനെത്തിയ അപരാജിത്, നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന ജഗദീശനെ മങ്കാദിംഗ് ചെയ്യുകയായിരുന്നു.

പ്രകോപിതനായ ജഗദീശന്‍ ഡഗൗട്ടിലേക്ക് മടങ്ങവേ എന്‍ആര്‍കെ താരങ്ങള്‍ക്കു നേരേ നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. ആദ്യം ഗ്ലൗസോടു കൂടിയും പിന്നീട് ഗ്ലൗസ് മാറ്റിയശേഷവും ജഗദീശന്‍ ആംഗ്യം തുടര്‍ന്നു. ഔട്ടാകുമ്പോള്‍ 15 പന്തില്‍ 25 റണ്‍സുമായി മികച്ച ഫോമിലായിരുന്നു ജഗദീശന്‍.

ഐപിഎലില്‍ 2018 മുതല്‍ സിഎസ്‌കെയുടെ ഭാഗമാണ് എന്‍.ജഗദീശന്‍. കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്‍ സീസണില്‍ രണ്ടു മത്സരങ്ങളില്‍ ജഗദീശന്‍ കളിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളില്‍ നിന്ന് 40 റണ്‍സായിരുന്നു താരത്തിന്‍റെ സംഭാവന.