ഇത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നത് പോലെ; വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന ഇന്‍ഡോറിലെ പിച്ചിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ദിലീപ് വെങ്സാര്‍ക്കര്‍. ബാറ്റര്‍മാര്‍ക്കും ബോളര്‍മാര്‍ക്കും തുല്യ അവസരം നല്‍കാന്‍ പിച്ചിന് നിശ്ചിത ബൗണ്‍സ് ഉണ്ടായിരിക്കണമെന്നും അത് അങ്ങനെ അല്ലാതിരിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നതിന് തുല്യമാണെന്നും വെങ്സാര്‍ക്കര്‍ പറഞ്ഞു.

നിങ്ങള്‍ക്ക് നല്ല ക്രിക്കറ്റ് കാണണമെങ്കില്‍ പിച്ച് മികച്ചതായിരിക്കണം. തുല്യ ബൗണ്‍സുള്ള വിക്കറ്റ് ഉണ്ടായിരിക്കണം. അതിനാല്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ആദ്യ ദിനത്തിലെ ആദ്യ സെഷന്‍ മുതല്‍ക്കു തന്നെ പന്ത് ടേണ്‍ ചെയ്യുകയാണെങ്കില്‍, അതും ബൗണ്‍സ് കൃത്യമല്ലാതിരിക്കുകയുമാണെങ്കില്‍ അത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നത് പോലെയാണ്- വെങ്സാര്‍ക്കര്‍ പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസത്തെ ആദ്യ രണ്ട് സെഷനുകള്‍ക്കുള്ളില്‍ തന്നെ 109 റണ്‍സിന് കൂടാരം കയറിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 197 റണ്‍സ് നേടി 88 റണ്‍സിന്റെ വിലപ്പെട്ട ലീഡ് പിടിച്ചു. രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായില്ല.

ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 163 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് ദിവസം ബാക്കിനില്‍ക്കെ ഓസീസിന് ജയിക്കാന്‍ വേണ്ടത് വെറും 76 റണ്‍സ്. എട്ട് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചെല്‍ സ്റ്റാര്‍ക്ക് മാത്യു കുഹ്‌നെമാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 അര്‍ദ്ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാര മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. പുജാര 59 റണ്‍സെടുത്തു പുറത്തായി. രോഹിത് 12, ഗില്‍ 5, കോഹ്‌ലി 13, ജഡേജ 7, ശ്രേയസ് അയ്യര്‍ 26, കെഎസ് ഭരത് 3, അശ്വിന്‍ 16, അക്‌സര്‍ പട്ടേല്‍ 15*, ഉമേഷ് യാദവ് 0, സിറാജ് 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.