ന്യൂസിലാന്‍ഡിനെതിരെ രോഹിത് വരുത്തിയ ഒരേയൊരു പിഴവ്; ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പത്താന്‍

ന്യൂസിലാന്‍ഡുമായുള്ള രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ വിജയമാണ് രോഹിത് ശര്‍മ്മയും സംഘവും നേടിയത്. ബോളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കിവികളെ വെറും 108 ല്‍ ഒതുക്കിയ ഇന്ത്യ രോഹിത്തിന്റെ അര്‍ദ്ധ സെഞ്ച്വറി കരുത്തില്‍ അനായാസം ജയം നേടുകയും ചെയ്തു. ഇപ്പോഴിത മത്സരത്തില്‍ രോഹിത് വരുത്തിയ ഒരേയൊരു പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.

രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ ഒരേയൊരു പിഴവ് മാത്രമേ വരുത്തിയിട്ടുള്ളൂ. ബാറ്റിംഗിനിടെ ബോള്‍ പാഡില്‍ പതിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ എല്‍ബിഡബ്യുവിനായി അപ്പീല്‍ ചെയ്തു. ഡിആര്‍എസ് എടുക്കാന്‍ ഇന്ത്യ ആഗ്രഹിച്ചിരുന്നു. പക്ഷെ അതെടുത്തില്ല. ഇതു മാത്രമായിരുന്നു രോഹിത് വരുത്തിയ ഒരേയൊരു പിഴവ്.

ഇതൊഴിച്ചു നിര്‍ത്തിയാല്‍ പൂര്‍ണ നിയന്ത്രണത്തിലായാണ് രോഹിത് കാണപ്പെട്ടത്. അതിശയിപ്പിക്കുന്ന ചില ഷോട്ടുകള്‍ അദ്ദേഹത്തില്‍ നിന്നും നമ്മള്‍ കണ്ടു. ഓഫ് സൈഡിലേക്കും ലെഗ് സൈഡിലേക്കുമെല്ലാം മനോഹരമായ ഷോട്ടുകളാണ് രോഹിത് കളിച്ചത്.

രോഹിത് ശര്‍മയുടെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് നിങ്ങള്‍ ഒരുപാട് ആശങ്കപ്പെടേണ്ടതില്ലെന്നു ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ന്യൂസിലാന്‍ഡിനെതിരേ റണ്‍ചേസില്‍ ആദ്യ അര്‍ദ്ധ സെഞ്ച്വറിയാണ് രോഹിത് ഈ മല്‍സരത്തില്‍ നേടിയിരിക്കുന്നത്. അതു ശരിയായ സമയത്തു തന്നെ വരികയും ചെയ്തു- പത്താന്‍ നിരീക്ഷിച്ചു.