'അവിടെനിന്നും ഒരുപാട് സ്നേഹം ലഭിച്ചു, പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞത്'; പാക് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ജ്യോതി മൽഹോത്ര

തനിക്ക് പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാന് വേണ്ടി ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്ര. കേന്ദ്ര ഏജൻസികളുടെ ചോദ്യംചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്ഐയിൽ ഉൾപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മൽഹോത്ര സമ്മതിച്ചത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു പാക് ചാരവൃത്തി കേസിൽ ഹരിയാന ഹിസാർ സ്വദേശിനിയായ ജ്യോതി മൽഹോത്ര അറസ്റ്റിലാകുന്നത്.

ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും പാക് ചാരനുമായ ഡാനിഷുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായും ജ്യോതി സമ്മതിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023-ൽ പാകിസ്‌താൻ സന്ദർശിക്കാനുള്ള വിസയ്ക്കായി ഹൈക്കമ്മീഷനിൽ പോയ സന്ദർഭത്തിലാണ് ഡാനിഷിനെ ആദ്യമായി പരിചയപ്പെട്ടതെന്നാണ് ജ്യോതിയുടെ മൊഴി. പാകിസ്‌താനിലെത്തിയപ്പോൾ ഡാനിഷ് വഴി അലി ഹസ്സൻ എന്നയാളെ പരിചയപ്പെട്ടു. ഇയാളാണ് പാകിസ്ഥാനിലെ താമസവും യാത്രാസൗകര്യങ്ങളും ഏർപ്പാടാക്കിയത്.

പിന്നീട് അലി ഹസ്സൻ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥരായ ഷാക്കിർ, റാണ ഷഹബാസ് എന്നിവരെ പരിചയപ്പെടുത്തി. ഷാക്കിറിൻ്റെ ഫോൺ നമ്പർ സംശയം തോന്നാതിരിക്കാൻ മറ്റൊരു പേരിലാണ് ഫോണിൽ സേവ് ചെയ്‌തിരുന്നത്. ഇന്ത്യയിൽ തിരികെ എത്തിയതിന് ശേഷവും പാക് ചാരന്മാരായ ഇവരുമായി ബന്ധം പുലർത്തിയിരുന്നു. വാട്‌സാപ്പ്, സ്‌നാപ്‌ചാറ്റ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും ജ്യോതിയുടെ മൊഴിയിലുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ജ്യോതിയുടെ സ്വകാര്യ ഡയറി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാൻ സന്ദർശനത്തെക്കുറിച്ച് ജ്യോതി മൽഹോത്ര ഡയറിയിൽ വിശദമായി കുറിച്ചിരുന്നു. പാകിസ്ഥാൻ യാത്ര ഏറെ സ്നേഹം നിറഞ്ഞതായിരുന്നുവെന്നും അവിടെനിന്ന് ഏറെ സ്നേഹം ലഭിച്ചെന്നുമാണ് ജ്യോതി പാകിസ്ഥാൻ യാത്രയെക്കുറിച്ച് ഡയറിയിൽ കുറിച്ചിരുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ സൈനിക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ സംഭവത്തിൽ ഒരു ഇന്ത്യൻ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാന ഹിസാർ സ്വദേശി ജ്യോതി മൽഹോത്ര എന്ന ജ്യോതി റാണിയാണ് അറസ്റ്റിലായത്. പാകിസ്ഥാൻ ഇൻ്റലിജൻസിന് ജ്യോതി സുപ്രധാന വിവരങ്ങൾ കൈമാറിയെന്നായിരുന്നു ജ്യോതിക്കെതിരായ ആരോപണം.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രധാനചടങ്ങുകളുടെ വിവരങ്ങളും ജ്യോതി മൽഹോത്ര പാക് ചാരന്മാർക്ക് കൈമാറിയിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂറിന് തലേദിവസം ഡൽഹിയിലെത്തിയ ജ്യോതി മൽഹോത്ര, അന്നേദിവസവും പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷിനെ നേരിൽകണ്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ജ്യോതി യൂട്യൂബിൽ പങ്കുവച്ച ഓരോ വീഡിയോയും അന്വേഷണ സംഘം സൂക്ഷ്മതയോടെ പരിശോധിച്ചിരുന്നു. വിഡിയോകൾ പരിശോധിച്ചതിലൂടെ ജ്യോതിക്ക് പാകിസ്ഥാനുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്ഐയിൽ ഉൾപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മൽഹോത്ര സമ്മതിച്ചത്.

Read more