ഇക്കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ സൈനിക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ സംഭവത്തിൽ ഒരു ഇന്ത്യൻ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാന ഹിസാർ സ്വദേശി ജ്യോതി മൽഹോത്ര എന്ന ജ്യോതി റാണിയാണ് അറസ്റ്റിലായത്. പാകിസ്ഥാൻ ഇൻ്റലിജൻസിന് ജ്യോതി സുപ്രധാന വിവരങ്ങൾ കൈമാറിയെന്നാണ് ജ്യോതിക്കെതിരായ ആരോപണം.
സംഭവം പുറത്ത് വന്നതോടെ ജ്യോതി യൂട്യൂബിൽ പങ്കുവച്ച ഓരോ വീഡിയോയും അന്വേഷണ സംഘം സൂക്ഷ്മതയോടെ പരിശോധിക്കുകയാണ്. വിഡിയോകൾ പരിശോധിച്ചതിലൂടെ ജ്യോതിക്ക് പാകിസ്ഥാനുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇന്ത്യയിലുള്ള പാകിസ്ഥാൻ ഹൈക്കമിഷനിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന വീഡിയോയും ജ്യോതി പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ വർഷമാണ് പ്രത്യേക ക്ഷണ പ്രകാരം പാകിസ്ഥാൻ ഹൈക്കമിഷനിൽ നടന്ന ഇഫ്‌താർ ചടങ്ങിൽ ജ്യോതി പങ്കെടുത്തത്. ഈ പരിപാടിയുടെ വീഡിയോയും ജ്യോതി പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയിൽ പാകിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ഇടപഴകുന്നത് കാണാം.
ഇവർ തമ്മിൽ നേരത്തെ പരിചയമുള്ളതുപോലെയാണ് വീഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ഡാനിഷ് വഴിയാണ് ജ്യോതി നിർണായക വിവരങ്ങൾ ചോർത്തിയത്. മെയ് 13ന് ചാരവൃത്തി ആരോപിച്ച് സർക്കാർ ഡാനിഷിനെ നോൺ-ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയും പുറത്താക്കുകയും ചെയ്തിരുന്നു. 2023ൽ പാകിസ്ഥാൻ സന്ദർശിച്ച സമയത്ത് മൽഹോത്ര ഡാനിഷുമായി അടുത്ത ബന്ധം വളർത്തിയെടുത്തിരുന്നുവെന്നും കമ്മീഷൻ ഏജൻറുമാർ വഴി വിസ നേടിയെടുത്തതായും അന്വേഷണങ്ങളിൽ കണ്ടെത്തി. ജ്യോതിയെ നിരവധി പാകിസ്ഥാൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുമായി പരിചയപ്പെടുത്തിയത് ഡാനിഷാണെന്നാണ് ആരോപണം.
2023ൽ പാകിസ്ഥാൻ സന്ദർശിക്കുന്ന വീഡിയോ ജ്യോതി യൂട്യൂബിൽ പങ്കുവച്ചിട്ടുണ്ട്. പാകിസ്ഥാൻ്റെ ഓരോ തെരുവോരങ്ങളിലും പോയി ജ്യോതി വീഡിയോ പകർത്തിയിട്ടുണ്ട്. പാക് ഹൈമ്മിഷൻ നടത്തിയ പരിപാടിയിൽ എത്തുന്ന ജ്യോതിയെ സ്വീകരിക്കാൻ മുമ്പിലുണ്ടായിരുന്നത് ഡാനിഷായിരുന്നു. ജ്യോതിയെ വേദിയിലേക്ക് കൊണ്ടുപോകുന്നത് ഡാനിഷായിരുന്നു. ഇവർ തമ്മിൽ നേരത്തെ അടുപ്പമുണ്ടായിരുന്നു എന്നാണ് വീഡിയോയിൽ നിന്നും മനസിലാക്കുന്നത്. അവിടെ ഒരുക്കിയ ക്രമീകരണങ്ങൾ കണ്ട് ഡാനിഷിനോട് സന്തോഷം പ്രകടിപ്പിക്കാനും ജ്യോതി മറന്നില്ല.
പരിപാടിയിൽ പങ്കെടുത്ത മറ്റ് അതിഥികളെ ഡാനിഷ് തന്നെയാണ് ജ്യോതിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ‘ഇവർ ഒരു യൂട്യൂബറും വ്ളോഗറും’ ആണെന്ന് പറഞ്ഞാണ് ഡാനിഷ് പരിചയപ്പെടുത്തുന്നത്. പേര് ജ്യോതി എന്നാണെന്നും ഇവരുടെ ചാനലിന് ഒരു ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്‌സുണ്ടെന്നും ഡാനിഷ് പറയുന്നുണ്ട്. ഈ സമയത്ത് ഡാനിഷ് തൻ്റെ ഭാര്യയെയും ജ്യോതിക്ക് പരിചയപ്പെടുത്തുന്നുണ്ട്. അവർ പാകിസ്ഥാൻ ദേശീയ ദിനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതും വീഡിയോയിൽ കാണാം.
2023ൽ പാകിസ്ഥാൻ സന്ദർശിക്കാനുള്ള വിസയ്ക്കായി പോയപ്പോഴാണ് ഡൽഹിയിലെ ഹൈക്കമ്മിഷനിൽ വച്ച് ഡാനിഷിനെ ജ്യോതി പരിചയപ്പെടുന്നത്. പാകിസ്ഥാനിൽ താമസ സൗകര്യങ്ങൾ ഒരുക്കിയത് റഹീമിൻ്റെ പരിചയക്കാരൻ അലി അഹ്വാൻ വഴിയായിരുന്നു. പിന്നീട് ഒരിക്കൽ കൂടി അവർ പാകിസ്ഥാനിൽ പോയി. അലി അഹ്വാൻ വഴി പാകിസ്ഥാൻ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായ ഷാക്കിർ, റാണ ഷഹ്ബാസ് എന്നിവരെ പരിചയപ്പെട്ടു. ഷാക്കിറിൻ്റെ മൊബൈൽ നമ്പർ സംശയം തോന്നാതിരിക്കാൻ ‘ജാട്ട് രൺധാവ’ എന്ന പേരിലാണ് ജ്യോതി സേവ് ചെയ്തത്. ഇന്ത്യയിലെത്തിയ ശേഷം വാട്ട്സ്ആപ്പ്, സ്നാപ്‌ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി പാക് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു. ദേശവിരുദ്ധ വിവരങ്ങൾ കൈമാറി. ഇതിനിടയിൽ റഹീമിനെ പലതവണ കണ്ടുമുട്ടിയെന്നും ജ്യോതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.