IPL 2025: രാജ്യമാണ് വലുത്; ക്രിക്കറ്റ് പിന്നീട്; ഐപിഎല്‍ ആരാധകരെ ഞെട്ടിച്ച് തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; ആര്‍സിബിക്ക് ഇക്കുറിയും കപ്പില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ റദ്ദാക്കി ബിസിസിഐ. ഈ സീസണിലെ മത്സരങ്ങള്‍ പൂര്‍ണമായും റദ്ദാക്കിയെന്ന് പ്രസ്താവനയിലൂടെ ബിസിസിഐ വ്യക്തമാക്കിയത്. രാജ്യസുരക്ഷയ്ക്കാണ് തങ്ങള്‍ പ്രധാനം നല്‍കുന്നതെന്നും അതിനാലാണ് മത്സരങ്ങള്‍ റദ്ദാക്കുന്നത്.

ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎലിലെ പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഇന്നലെ ഉപേക്ഷിച്ചിരുന്നു. വിദേശ താരങ്ങളടക്കം കളിക്കുന്നതിനാല്‍ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായിരുന്നു ഇത്.
ഹിമാചല്‍ പ്രദേശിലെ ധരംശാലയിലായിരുന്നു ഇന്നലെ മത്സരം നടന്നിരുന്നത്.

ഈ ഐപിഎല്‍ സീസണിലെ 58ാം മത്സരമാണ് ഇന്നലെ ധരംശാലയില്‍ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുന്‍പ് 12 ലീഗ് റൗണ്ട് മത്സരങ്ങള്‍കൂടി നടക്കാനുണ്ട്. അതിനിടയിലാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനാണ് ഈ റദ്ദാക്കല്‍ തീരുമാനം ഏറ്റവും തിരിച്ചടിയായിരിക്കുന്നത്. ഇക്കുറി കപ്പ് ഉയര്‍ത്തുമെന്ന് ആരാധകര്‍ കരുതുന്നതും പോയിന്റ് ടേബിളില്‍ ഏറ്റവും മുകളിലുള്ളതും ആര്‍സിബിയാണ്.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റിനും വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി തുടരുന്ന പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പാക്കിസ്ഥാനില്‍നിന്ന് മാറ്റി. ഇനിയുള്ള പിഎസ്എല്‍ മത്സരങ്ങള്‍ക്ക് യുഎഇ ആയിരിക്കും വേദിയാകുകയെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അറിയിച്ചിരുന്നു.

നിലവില്‍ പാക്കിസ്ഥാനിലെ റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലഹോര്‍ എന്നിവിടങ്ങളിലായാണ് പിഎസ്എല്‍ മത്സരങ്ങള്‍ നടന്നിരുന്നത്. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പാക്കിസ്ഥാനില്‍നിന്ന് മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ്, ശേഷിക്കുന്ന എട്ടു മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുന്നത്.