ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ ഈഡൻ ഗാർഡൻസിൽ നടന്ന കൊൽക്കത്ത ചെന്നൈ മത്സരത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു.
പാകിസ്താൻ എന്ന പേരിലാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്. ‘നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’ എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും തുടർന്ന് ഐപിഎൽ നടക്കുന്ന വിവിധ സ്റ്റേഡിയങ്ങളിലും സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെയ് 14, 18 തീയതികളിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരങ്ങൾ നടക്കുന്നുണ്ട്. മെയ് 14ന് ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെയും മെയ് 18 ന് ചെന്നൈ സൂപ്പർ കിംഗ്സിനെയുമാണ് നേരിടുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 1,32,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.