ഐപിഎല്‍ 2024: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദ പുറത്താകലും കോലാഹലങ്ങളും, സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദമായ പുറത്താക്കലിനെ ചൊല്ലി അമ്പയര്‍മാരുമായുള്ള തര്‍ക്കത്തിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് 30 ശതമാനം മാച്ച് ഫീ പിഴ വിധിച്ചു. ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി അമ്പയറുടെ തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനാണ് സഞ്ജുവിന് ബിസിസിഐ കനത്ത പിഴ ചുമത്തിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ 86 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് കളിച്ചത്. എന്നിരുന്നാലും, സഞ്ജുവിനെ പുറത്താക്കിയ ക്യാച്ച് എടുക്കുന്നതിനിടെ ഷായി ഹോപ് പന്ത് ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചതായി തോന്നിയിട്ടും മൂന്നാം അമ്പയര്‍ സഞ്ജു സാംസണെ പുറത്താക്കി. ലോംഗ് ഓണ്‍ ഏരിയയിലേക്ക് സാംസണ്‍ ഒരു വലിയ സ്ട്രോക്ക് കളിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസ് താരത്തിന് ക്യാച്ച് നല്‍കി. ക്യാച്ചിന്റെ നിയമസാധുതയെക്കുറിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഉറപ്പില്ലായിരുന്നു, അവര്‍ മൂന്നാം അമ്പയറുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചു.

ടിവി അമ്പയര്‍ ക്യാച്ച് വിവിധ കോണുകളില്‍ നിന്ന് പരിശോധിക്കാതെ തിടുക്കത്തില്‍ ഡല്‍ഹിക്ക് അനുകൂലമായി തീരുമാനം നല്‍കി. ഇതില്‍ സഞ്ജു സാംസണ്‍ തൃപ്തനായില്ല. ഡഗൗട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഓണ്‍-ഫീല്‍ഡ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. കോളിനെതിരെ ഡിആര്‍എസ് എടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും നിയമങ്ങള്‍ അത് അനുവദിക്കുന്നില്ലെന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്ന് അസ്വസ്തനായാണ് താരം മൈതാനം വിട്ടത്.

മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ടോസ് നേടിയ സഞ്ജു സാംസണ്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍, നിശ്ചിത ഓവറില്‍ 201 റണ്‍സെടുത്ത് കീഴടങ്ങി. സഞ്ജു 46 പന്തില്‍ ആറ് സിക്‌സും എട്ട് ബൗണ്ടറികളുമായി 86 റണ്‍സെടുത്തു.

Read more