ഐപിഎല്‍ 2024: 'മുംബൈ പറഞ്ഞു പരത്തുന്ന പെരുംനുണ'; പൊളിച്ചടുക്കി ഉത്തപ്പ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി നിയമിതനായതുമുതല്‍ ഹാര്‍ദിക് പാണ്ഡ്യ ആരാധകരില്‍നിന്ന് കനത്ത അവഗണനയും പരിഹാസവുമാണ് ഏറ്റുവാങ്ങുന്നത്. മത്സരവേദികളിലെല്ലാം താരത്തെ കൂവിയാണ് കാണികള്‍ വരവേല്‍ക്കുന്നത്. ആരാധകരുടെ ഈ കുവലുകളും പരിഹാസങ്ങളും ഹാര്‍ദിക്കിനെ ബാധിക്കുന്നില്ല പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് സഹതാരങ്ങളും ടീം മാനേജ്‌മെന്റും പറയുന്നത്. എന്നാല്‍ ഇത് കള്ളമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാവാന്‍ കഴിവുള്ള താരമാണ് ഹാര്‍ദിക്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മുംബൈയിലേക്ക് മാറിയത്. ട്രോളുകളും പരിഹാസങ്ങളുമെല്ലാം അവന്‍ പ്രതീക്ഷിച്ചിരിക്കാം. എന്നാല്‍ ഇതൊന്നും അവനെ ബാധിക്കില്ലേ?

ഏതൊരു മനുഷ്യനേയും ഇത് മാനസികമായി ബാധിക്കും. എത്രപേര്‍ക്ക് ഇതിന്റെ വസ്തുത അറിയാം. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ തീര്‍ച്ചയായും ഹാര്‍ദിക്കിനെ ബാധിച്ചിട്ടുണ്ടാവും. അവന്റെ വൈകാരികതയെ ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പെരുമാറ്റം ഒരു മനുഷ്യനെതിരേയും നടത്തരുത്- ഉത്തപ്പ പറഞ്ഞു.

നിലവിലെ സാഹചര്യങ്ങള്‍ താരത്തെ ബാധിച്ചിട്ടുണ്ടെന്ന് പ്രകടനങ്ങളില്‍നിന്നും വ്യക്തമാണ്. ബാറ്റിംഗില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത താരത്തിന് ബോളിംഗിലും ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.