IPL 2024: 'എന്തൊക്കെ തന്നെ പറഞ്ഞാലും ഞാന്‍ ഇതു അംഗീകരിക്കില്ല'; സഞ്ജുവിനെതിരെ ഓസീസ് താരം

ഐപിഎല്‍ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സംസണിനെതിരേ ആഞ്ഞടിച്ച് ഓസ്ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടറും കോച്ചുമായ ടോം മൂഡി. പരിചയസമ്പന്നനായ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന് നാല് ഓവറും എറിയാന്‍ സഞ്ജു അവസരം നല്‍കാഞ്ഞതാണ് മൂഡിയെ ചൊടിപ്പിച്ചത്.

ഒരുപാട് തവണ ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. ഒരുപാട് അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദഘട്ടങ്ങളെടുത്താല്‍ അവിടെയും ബോള്‍ട്ടിന്റെ മികവ് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. സമ്മര്‍ദ്ദങ്ങളെ സമര്‍ഥമായി അതിജീവിക്കുന്നതോടൊപ്പം വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ള ബൗളറാണ് ബോള്‍ട്ട്. അതുകൊണ്ടു തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അദ്ദേഹത്തെ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്നതു കണ്ടപ്പോള്‍ വലിയ ആശ്ചര്യമാണ് തോന്നിയത്.

നാലോവര്‍ ക്വാട്ടയിലെ രണ്ടോവറുകള്‍ ബാക്കിനിര്‍ത്തിയാണ് ബോള്‍ട്ട് കളം വിട്ടത്. ഇതു ഒരിക്കലും ഉള്‍ക്കൊള്ളാവുന്ന കാര്യമല്ല. എന്തൊക്കെ തന്നെ പറഞ്ഞാലും ഞാന്‍ ഇതു അംഗീകരിക്കില്ല. ആര്‍ അശ്വിനോടു എനിക്കു വിരോധമൊന്നുമില്ല. അദ്ദേഹം വളരെ മികച്ച ബൗളര്‍ തന്നെയാണ്. പക്ഷെ അശ്വിനും യുസ്വേന്ദ്ര ചഹലും കൂടി തങ്ങളുടെ എട്ടോവറില്‍ വിട്ടുനല്‍കിയത് 83 റണ്‍സാണ്. ചഹല്‍ രണ്ടു വിക്കറ്റുകളെടുത്തിരുന്നു. 10 റണ്‍സ് വീതം ഒരോവറില്‍ ഈ രണ്ടു ബൗളര്‍മാരും വഴങ്ങിയെന്നത് വളരെ കൂടുതല്‍ തന്നെയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഈ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ മിസ് ട്രെന്റ് ബോള്‍ട്ട് തന്നെയാണ്. പരിക്കോ, അസുഖമോ ആണോയെന്നു നമുക്കറിയില്ല. അങ്ങനെയല്ലെങ്കില്‍ സഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടായ ഗുതുരമായ വീഴ്ച തന്നെയാണിതെന്നും ടോം മൂഡി വിശദാക്കി.

മല്‍സരത്തില്‍ വെറും രണ്ടോവറുകള്‍ മാത്രമാണ് ബോള്‍ട്ട് ബോള്‍ ചെയ്തത്. പവര്‍പ്ലേയിലായിരുന്നു ഇത്. എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുനല്‍കിയത്. എന്നിട്ടും മധ്യ ഓവറുകളിലോ, ഡെത്ത് ഓവറുകളിലോ ബോള്‍ട്ടിനെ പരീക്ഷിക്കാന്‍ സഞ്ജു തയ്യാറായില്ല.