IPL 2024: നരെയ്നെതിരായ ഡിആര്‍എസ് പിഴവ്, കുറ്റം കാണികളുടെ തലയിലിട്ട് റിഷഭ് പന്ത്

ഐപിഎലില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കെകെആറിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡിസി ക്യാപ്റ്റന്‍ റിഷഭിനു സംഭവിച്ച വലിയൊരു അബദ്ധമാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. കെകെആറിന്റെ ഹീറോയായ സുനില്‍ നരെയ്നെ തുടക്കത്തില്‍ തന്നെ മടക്കാനുള്ള സുവര്‍ണാവസരം പന്ത് നഷ്ടപ്പെടുത്തിയിരുന്നു.

ഇഷാന്ത് ശര്‍മയെറിഞ്ഞ നാലാമത്തെ ഓവറിലായിരുന്നു സംഭവം. വ്യക്തിഗത സ്‌കോര്‍ 24ല്‍ നില്‍ക്ക നരെയ്ന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ റിഷഭ് ക്യാച്ചെടുത്തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. റിവ്യു എടുത്തിരുന്നെങ്കില്‍ അതു ഉറപ്പായും ഔട്ടായിരുന്നു. പക്ഷെ റിഷഭ് റിവ്യു എടുത്തില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിഴവ് തനിക്കു സംഭവിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

സ്റ്റേഡിയത്തിലെ കാണികളുടെ ബഹളം വളരെ കൂടുതലായിരുന്നു. കൂടാതെ സ്‌ക്രീനില്‍ ഡിആര്‍എസ് ടൈമര്‍ ഞാന്‍ കണ്ടതുമില്ല. ഡിആര്‍എസ് സ്‌ക്രീനിന്റെ കാര്യത്തിലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ സാധിക്കും, ചിലതാവട്ടെ നിയന്ത്രിക്കാനും കഴിയില്ല. ഒഴുക്കിനോടൊപ്പം നിങ്ങള്‍ പോവേണ്ടത് ആവശ്യമാണ്- റിഷഭ് പറഞ്ഞു.

തനിക്ക് ലഭിച്ച ജീവന്‍ മുതലാക്കിയ നരെയ്ന്‍ അടിച്ചു തകര്‍ത്തുകളിച്ചു ടീമിന്റെ ടോപ് സ്‌കോററായി. 39 ബോള്‍ നേരിട്ട താരം ഏഴ് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്.