ഇങ്ങനെയുണ്ടോ ഒരു പിശുക്ക്; ആര്‍.സി.ബിയുടെ ബോളറെ കുറിച്ച് ഷെയ്ന്‍ ബോണ്ട്

അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ ടീം സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ്. ബാറ്റിംഗിലും ബോളിംഗിലും മികച്ചുനിന്ന ആര്‍സിബി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം പതിപ്പ് ഗംഭീരമായ രീതിയില്‍ ആരംഭിച്ചു. മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ബോളിംഗ് പ്രകടനം ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായകമായി. മത്സര ശേഷം മുംബൈ ബോളിംഗ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് സിറാജിനെ പ്രശംസിക്കുകയും ചെയ്തു.

നിങ്ങള്‍ സിറാജിന്റെ ആ ആദ്യ മൂന്ന് ഓവറുകള്‍ നോക്കൂ. അവന്‍ ഒരു പഴുതും നല്‍കിയില്ല. അവന്‍ തന്റെ ബൗണ്‍സര്‍ മനോഹരമായി ഉപയോഗിച്ചു. അവന്‍ ഞങ്ങള്‍ക്ക് അടിക്കാന്‍ ഒന്നും തന്നില്ല. കുറച്ച് ഷോട്ടുകള്‍ എടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. അതില്‍ നിന്നും വിക്കറ്റുകള്‍ ലഭിച്ചു. ഞങ്ങള്‍ എല്ലായ്‌പ്പോഴും എട്ട് പന്തിന് പിന്നിലായിരുന്നു- മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ബോണ്ട് പറഞ്ഞു.

മത്സരത്തില്‍ സിറാജ് നാലോവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി മികച്ചുനിന്നു. ആദ്യ മൂന്ന് ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് ഓപ്പണര്‍ ഇഷാന്‍ കിഷന്റെ വിക്കറ്റു വീഴ്ത്തിയത്. അങ്ങനെ തുടക്കത്തിലെ സിറാജ് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി.

മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ആര്‍സിബിയോട് മുംബൈ നാണംകെട്ടത്. തൊട്ടതെല്ലാം രോഹിത്തിനും സംഘത്തിനും പിഴക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ബാറ്റിംഗില്‍ പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ബോളിംഗ് നിരയും പരാജയമായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടിയില്‍ ആര്‍സിബി 16.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.