അപ്പോള്‍ എല്ലാം പറഞ്ഞ പോലെ, ഈ വര്‍ഷവും കിരീടം ഗുജറാത്തിന് തന്നെ; പുതിയ സൈനിംഗില്‍ ആരാധകര്‍ ഡബിള്‍ ഹാപ്പി

2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (ഐപിഎല്‍) കെയ്ന്‍ വില്യംസണിന്റെ പകരക്കാരനായി ഗുജറാത്ത് ടൈറ്റന്‍സ് (ജിടി) ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ ടീമിലെത്തിച്ചിരിക്കുകയാണ്. ശ്രീലങ്കയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ഷനക, സമീപകാലത്ത് വളരെ മികച്ച ഫോമിലാണ്.

അടുത്തിടെ ഇന്ത്യയില്‍ നടന്ന ടി20 ഐ പരമ്പരയില്‍ 62.00 ശരാശരിയില്‍ 187 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് ഇന്നിംഗ്സുകളിലായി 124 റണ്‍സ് അടിച്ചുകൂട്ടിയ ഷനക ഇന്ത്യന്‍ ബോളറുമാരെ ശരിക്കും ബുദ്ധിമുട്ടിച്ചു. മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്ന് 121 റണ്‍സ് നേടിയ അദ്ദേഹം തുടര്‍ന്നുള്ള ഏകദിന പരമ്പരയില്‍ ശ്രീലങ്കയുടെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോറര്‍ താരം കൂടി ആയിരുന്നു.

ലേലത്തില്‍ ഷണക അണ്‍സോള്‍ഡായത് എല്ലാവരും അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ മികച്ച റെക്കോഡുള്ള താരത്തെ ഗുജറാത്ത് ഇപ്പോള്‍ പരിഗണിച്ചതില്‍ ആരാധകരും ഹാപ്പിയാണ്. ഷനകയുടെ വരവ് ഗുജറാത്തിനെ കപ്പ് നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ആരാധകരുടെ പ്രതികരണം.

ഫിനിഷര്‍ റോളില്‍ മികവ് കാട്ടാന്‍ ഷനകയ്ക്ക് അസാമാന്യ കഴിവുണ്ട്. മീഡിയം പേസറെന്ന നിലയില്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറിലും വലിയ മികവ് കാട്ടാന്‍ ലങ്കന്‍ താരത്തിന് സാധിക്കും. അതുകൊണ്ട് തന്നെ ഗുജറാത്തിന് ഷനക വലിയയൊരു ബോണസാണ്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ ബൗണ്ടറിയില്‍ ക്യാച്ച് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വില്യംസണിന്റെ വലതുകാലിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ തന്നെ താരത്തിന് ഈ സീസണ്‍ നഷ്ടമാകുക ആയിരുന്നു.