ബാബര്‍ ഡ്യൂപ്ലിക്കേറ്റ്, ക്രിക്കറ്റിലെ യഥാര്‍ത്ഥ കിംഗ് ആ താരം; പ്രശംസിച്ച് മുഹമ്മദ് ആമിര്‍

വ്യാഴാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ആധിപത്യ വിജയത്തില്‍ നിര്‍ണായകമായ ഇന്ത്യന്‍ ബാറ്റിംഗ് വീരന്‍ വിരാട് കോഹ് ലിയുടെ ആറാം സെഞ്ച്വറി നേട്ടത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. എന്തൊരു ഇന്നിംഗ്സായിരുന്നു ഇത്. കോഹ്‌ലിയാണ് ശരിക്കും കിംഗെന്ന് താരം ട്വീറ്റ് ചെയ്തു.

ഈ സീസണില്‍ 400 റണ്‍സ് പിന്നിട്ടപ്പോഴും മധ്യ ഓവറിലെ സ്ട്രൈക്ക് റേറ്റിന്റെ പേരില്‍ വിരാട് കോഹ്ലി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിനൊപ്പമുള്ള 172 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ഒരിക്കലും പെഡലില്‍ നിന്ന് കാലെടുക്കാതെ കോഹ്ലി വിമര്‍ശകരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചു. സ്പിന്നിനെതിരായ കോഹ്ലിയുടെ പ്രകടനം ആശങ്കയ്ക്ക് കാരണമായി കണ്ടെങ്കിലും ഹൈദരാബാദിലെ സ്പിന്നര്‍മാര്‍ക്കെതിരെ കോഹ്‌ലി കടുത്ത ആക്രമണമാണ് നടത്തിയത്.

187 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു മുന്നില്‍ ഹൈദരാബാദ് വെച്ചത്. പക്ഷെ ഓപ്പണിംഗ് വിക്കറ്റില്‍ വിരാട് കോഹ്‌ലി- ഫഫ് ഡുപ്ലെസി സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഹൈദരാബാദിന് ഉത്തരമുട്ടി. 172 റണ്‍സാണ് ഈ സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

94ല്‍ നില്‍ക്കെ സിക്സര്‍ പായിച്ചായിരുന്നു കോഹ്‌ലി സെഞ്ച്വറി തികച്ചത്. തൊട്ടടുത്ത ബോളില്‍ പുറത്താവുകയും ചെയ്തു. 63 ബോളില്‍ 12 ഫോറും നാലു സിക്സറുമടക്കം 100 റണ്‍സാണ് അദ്ദേഹം നേടിയത്. ഡുപ്ലസിസി 71 റണ്‍സും എടുത്തു.