ചിന്നസ്വാമിയില്‍ പൂരന്‍ വെടിക്കെട്ട്, റെക്കോഡ് നേട്ടത്തില്‍ വിന്‍ഡീസ് താരം

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ റെക്കോഡ് നേട്ടത്തിലെത്തി നിക്കോളാസ് പൂരന്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോഡാണ് പൂരന്‍ തന്റെ പേരിലാക്കിയത്. വെറും 15 ബോളുകള്‍ മാത്രമേ ഫിഫ്റ്റിയിലെത്താന്‍ താരത്തിനു വേണ്ടി വന്നുള്ളൂ.

നേരത്തേ രണ്ടു താരങ്ങളാണ് ടൂര്‍ണമെന്റില്‍ 15 ബോളുകളില്‍ ഫിഫ്റ്റി നേടിയിട്ടുള്ളത്. ഒരാള്‍ ഇന്ത്യയുട മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണെങ്കില്‍ മറ്റൊരാള്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്നാണ്. അതേസമയം, ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോഡ് രണ്ടു പേര്‍ ചേര്‍ന്ന് പങ്കിടുകയാണ്. ഇന്ത്യയുടെ കെഎല്‍ രാഹുലും ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സുമാണ് 14 ബോളുകളി ഫിഫ്റ്റിയടിച്ച് തലപ്പത്തുള്ളത്.

മല്‍സരത്തില്‍ വെറും 19 ബോളുകളില്‍ നിന്ന് പൂരന്‍ 62 റണ്‍സെടുത്തു. ഏഴു സിക്സറും നാലു ഫോറും പൂരന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. 213 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലഖ്നൗ 12ാം ഓവറില്‍ അഞ്ചിനു 105 റണ്‍സില്‍ നില്‍ക്കവെയായിരുന്നു നിക്കോളാസ് പൂരന്‍ ക്രീസിലെത്തിയത്. പിന്നീട് അദ്ദേഹം ആര്‍സിബി ബോളര്‍മാരെ പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ പ്രഹരിക്കുകയായിരുന്നു.

നിക്കോളാസ് പൂരന്റെ അവിശ്വനീയ ഇന്നിംഗ്സും മാര്‍ക്കസ് സ്റ്റോയ്നിസിന്റെ ഫിഫ്ഫ്റ്റിയും തുണച്ചപ്പോള്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ അവസാന ബോളില്‍ ലഖ്‌നൗ ജയിച്ച് കയറി.