'അത് അവന്‍റെ മാത്രം തീരുമാനം'; പിയൂഷ് ചൗളയ്ക്ക് പകരം അര്‍ജുന് ഓവര്‍; സംഭവിച്ചത് പറഞ്ഞത് ബൗച്ചര്‍

പഞ്ചാബ് കിംഗ്സുമായുള്ള മല്‍സരത്തില്‍ പിയൂഷ് ചൗളയ്ക്ക് പകരം അര്‍ജുന്‍ ടെണ്ടുല്‍ക്കറെ 16ാം ഓവര്‍ ബോള്‍ ചെയ്യിച്ചതിന്റെ കാരണമെന്താണെന്നു വ്യക്തമാക്കി മുംബൈ കോച്ച് മാര്‍ക്ക് ബൗച്ചര്‍. ചില സമയങ്ങളില്‍ നമ്മള്‍ പ്രതീക്ഷിച്ചതു പോലെയായിരിക്കില്ല സംഭവിക്കുന്നതെന്നും ഇതു ടി20 ക്രിക്കറ്റിന്റെ രീതിയാണെന്നും ബൗച്ചര്‍ പറഞ്ഞു.

രോഹിത് ശര്‍മ വളരെയധികം അനുഭവസമ്പത്തുള്ള ക്രിക്കറ്ററാണെന്നു നിങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പാണ്. മല്‍സരത്തിന്റെ ആ ഘട്ടത്തില്‍ മുംബൈ ടീമിനു ഗുണം ചെയ്യുമെന്ന നിഗമനത്തിലായിരിക്കാം അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അദ്ദേഹം പന്തേല്‍പ്പിച്ചത്. അതു നേരത്തേ പ്ലാന്‍ ചെയ്തതായിരുന്നില്ല. ഗ്രൗണ്ടില്‍ വച്ച് രോഹിത് അപ്പോഴെടുത്ത തീരുമാനമായിരുന്നു അത്.

ചില സമയങ്ങളില്‍ കാര്യങ്ങള്‍ നിങ്ങളുടെ വഴിക്കു വരും, മറ്റു ചിലപ്പോള്‍ എതിരായും സംഭവിക്കും. നിര്‍ഭാഗ്യവശാല്‍ രോഹിത്തിന്റെ വഴിക്കു കാര്യങ്ങള്‍ വന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ പിയൂഷ് ചൗളയെക്കൊണ്ട് ആ ഓവര്‍ ബൗള്‍ ചെയ്യിക്കാമായിരുന്നെന്നു നിങ്ങള്‍ പറയും. പക്ഷെ ചില സമയങ്ങളില്‍ നമ്മള്‍ പ്രതീക്ഷിച്ചതു പോലെയായിരിക്കില്ല സംഭവിക്കുന്നത്.

ഇതു ടി20 ക്രിക്കറ്റിന്റെ രീതിയാണ്. അതുകൊണ്ടു തന്നെ ഇങ്ങനൊരു കാര്യം സംഭവിച്ചതില്‍ ഒരു കുഴപ്പവുമില്ല. അര്‍ജുന്റെ കാര്യമെടുത്താല്‍ അവനെ സംബന്ധിച്ച് വാംഖഡെയില്‍ അവസാന ഓവറുകളില്‍ ബോള്‍ ചെയ്യുകയെന്നത് കടുപ്പമായിരുന്നു- മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി.

31 റണ്‍സാണ് 16ാം ഓവറില്‍ അര്‍ജുന്‍ വിട്ടുകൊടുത്തത്. നാലു ഫോറും രണ്ടു സിക്സറും ഈ ഓവറില്‍ താരം വഴങ്ങി. പിയൂഷ് ചൗളയ്ക്കു ഒരോവര്‍ ബാക്കിനില്‍ക്കെയായിരുന്നു അര്‍ജുനെക്കൊണ്ട് രോഹിത് ബോള്‍ ചെയ്യിച്ചത്. പിയൂഷ് മൂന്നോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളെടുത്തിരുന്നു.