പ്രൈസ് ടാഗ് നോക്കി ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നത് ശരിയല്ല; സെവാഗിനെ തള്ളി കൈഫ്

ഐപിഎല്‍ സീസണിലെ യുവ പ്രതിഭകളില്‍ പ്രധാനിയാണ് പഞ്ചാബ് കിംഗ്സിന്റെ ഓള്‍റൗണ്ടര്‍ സാം കറെന്‍. ഐപിഎല്‍ 16 സീസണിലെ ഏറ്റവും ചെലവേറിയ കളിക്കാരന്‍ കൂടിയാണ് അദ്ദേഹം. 18.5 കോടിയ്ക്കാണ് പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ആ പ്രൗഢിക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിനായില്ല. ഇതിനെ ചുറ്റിപ്പറ്റി ചില മുന്‍ താരങ്ങള്‍ താരത്തെ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇതിലൊരു വിപരീത നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്.

പ്രൈസ് ടാഗിന്റെ ലേബലില്‍ ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നത് ശരിയല്ലെന്ന് കൈഫ് പറഞ്ഞു. പഞ്ചാബ് കിംഗ്സ് പോയിന്റ് ടേബിളില്‍ ഇത്തരമൊരു സ്ഥാനത്തെത്തുന്നത് അവരുടെ മോശം തന്ത്രം കാരണമാണെന്ന് കൈഫ് പറഞ്ഞു.

പ്രൈസ് ടാഗ് നോക്കി ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്തുന്നത് ശരിയല്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ കാരണമാണ് സാം ഏറ്റവും ചെലവേറിയ വാങ്ങലായി ഉയര്‍ന്നത്. എന്നാല്‍ പഞ്ചാബിന്റെ പ്രശ്‌നം കാഗിസോ റബാഡയെപ്പോലെ പരീക്ഷിക്കപ്പെട്ടതും തെളിയിക്കപ്പെട്ടതുമായ ഒരു ബൗളറെ ടൂര്‍ണമെന്റിന്റെ ഭൂരിഭാഗവും ഡഗൗട്ടില്‍ ഇരിത്തുന്നു എന്നതാണ്- കൈഫ് പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് സാം കറെണിന്റെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. 60 ലക്ഷം രൂപയ്ക്ക് വാങ്ങിയവര്‍ സെഞ്ച്വറി നേടുമ്പോള്‍ 18 കോടിയ്ക്ക് വാങ്ങിയവര്‍ എന്താണ് ചെയ്യുന്നതെന്നായിരുന്നു സെവാഗിന്റെ വിമര്‍ശനം.

Read more

ഐപിഎല്‍ 16ാം സീസണില്‍ ഇതുവരെ 13 മത്സരങ്ങളില്‍ നിന്ന് 227 റണ്‍സും 9 വിക്കറ്റുമാണ് താരം നേടിയത്. 55 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സീസണിലെ ഏക ഫിഫ്റ്റിയും ഇതുതന്നെ. 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബോളിംഗ് പ്രകടനം.