'അയാള്‍ ഇങ്ങനെ ഭയമേതുമില്ലാതെ ക്രീസില്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്ത് എറിയുവാന്‍ എനിക്ക് ഭയമാണ്'

സനല്‍ കുമാര്‍ പത്മനാഭന്‍

രജനി -മമ്മൂട്ടി ടീമിന്റെ ദളപതി സിനിമയുടെ ഷൂട്ടിനിടയില്‍ സംഭവിച്ചെന്നു പറയപ്പെടുന്നൊരു കഥയുണ്ട്. ഒന്ന് രണ്ട് വട്ടം റീ ടേക്ക് എടുത്തിട്ടും മമ്മൂട്ടിയുമായുള്ളൊരു കോമ്പിനേഷന്‍ സീനില്‍ താന്‍ ഉദ്ദേശിച്ച ഭാവങ്ങള്‍ മുഖത്ത് വരുത്തുവാന്‍ പരാജയപ്പെടുന്ന രജനിയോട് മണി രത്‌നം, ‘ എന്ത് പറ്റി’ യെന്നു ചോദിച്ചപ്പോള്‍ ‘ അയാള്‍ ( മമ്മൂട്ടി ) ദേഷ്യപ്പെടുമ്പോള്‍ അഭിനയമാണെങ്കില്‍ പോലും എനിക്ക് അയാളുടെ മുഖത്തേക്ക് നോക്കുവാന്‍ ഭയം തോന്നുന്നു ‘ എന്ന രജനിയുടെ മറുപടി!

പണ്ടെങ്ങോ കേട്ട ഈ കഥയിലെ മമ്മൂട്ടിയെ ഓര്‍മ്മപ്പെടുത്തി കൊണ്ടു ക്രീസില്‍ ഒരു ഏഴാം നമ്പര്‍ ജെഴ്സി അണിഞ്ഞ ബാറ്‌സ്മാന്‍ ‘ആറു ബോളില്‍ 21 റണ്‍സ് ‘ എന്ന ആരിലും ഭീതി പടര്‍ത്തുന്ന പടുകൂറ്റന്‍ ലക്ഷ്യത്തിനു മുന്നിലും കുലുങ്ങാതെ തന്റെ സ്ഥായീഭാവത്തില്‍ ‘ കൂള്‍ ആയി ‘ ബോറരെ നേരിടുവാനായി നില്‍ക്കുകയാണ്..

കഥയില്‍ മമ്മൂട്ടിയുടെ എതിരെ നില്‍ക്കുന്ന രജനിയുടെ സ്‌പോട്ടില്‍ , അയാള്‍ക്കെതിരെ പന്തെറിയുവാനായി തന്റെ ആദ്യ സ്‌പെല്ലില്‍ രണ്ട് ഓവറില്‍ വെറും 13 റണ്‍സ് നല്‍കി എതിരാളിയുടെ ഓപ്പണിങ് സ്റ്റാര്‍ ബാറ്‌സ്മാന്‍ ഋതുരാജ് ഗെയ്ക് വാദിന്റെ വിക്കറ്റും കരസ്ഥമാക്കി താരപരിവേഷത്തോടെ നില്കുന്ന സന്ദീപ് ശര്‍മ്മ റണ്ണപ്പെടുക്കുകയാണ്.

അയാള്‍ക്കെതിരെ ഷോര്‍ട് പിച്ചിന് ശ്രമിച്ച ആദ്യ പന്ത് ഓഫ് സ്റ്റമ്പിന് വളരെ പുറത്തായി പിച് ചെയ്തു വൈഡ് ആയി രൂപപ്പെടുകയാണ്. തെറ്റ് തിരുത്തി ലെഗ് സൈഡില്‍ എറിഞ്ഞ അടുത്ത പന്തും വൈഡ് ആയി പരിണമിക്കുകയാണ്..

യോര്‍ക്കര്‍ ലെങ്ത് ഉദ്ദേശിച്ചറിഞ്ഞ അടുത്ത രണ്ട് പന്തുകളും ലക്ഷ്യം തെറ്റി ഫുള്‍ ടോസ് ആയി മാറുകയും അതിനെ സ്‌ട്രൈകിങ് എന്‍ഡിലെ ബാറ്‌സ്മാന്‍ സുരക്ഷിതമായി ഗാലറിയില്‍ എത്തിക്കുകയും ചെയ്തതോടെ അയാള്‍ ആകെ പതറി പോകുകയായിരുന്നു..

ഏയ് സന്ദീപ് എന്ത് പറ്റി? എന്നൊരു ചോദ്യം മണിരത്‌നത്തെ പോലെ ക്യാപ്റ്റന്‍ സഞ്ജു ചോദിച്ചിരുന്നെങ്കില്‍ ആ ക്രീസില്‍ നില്കുന്ന ബാറ്റ്സ്മാനെ ചൂണ്ടി ‘ അയാള്‍ അങ്ങനെ ഭയമേതുമില്ലാതെ ക്രീസില്‍ നില്കുമ്പോള്‍ അയാള്‍ക്കെതിരെ പന്ത് എറിയുവാന്‍ ഭയമാണ് ‘ എന്നായിരിക്കാം ഒരു പക്ഷെ സന്ദീപിന്റെ മറുപടി !

ധോണി ! നിങ്ങള്‍ ഇനിയും ഇങ്ങനെ ഒരുപാടു വര്‍ഷങ്ങള്‍ , ബൗോളര്‍മാരുടെ താളം തെറ്റിച്ചു കൊണ്ടു ഇങ്ങനെ അവര്‍ക്കു മുന്നില്‍ നെഞ്ചും വിരിച്ചു നില്‍ക്കുക. ഞങ്ങള്‍ക്ക് ഈ കാഴ്ച കണ്ടു മതിയാകുന്നേയില്ല..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍