ഞങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം അവന്‍ ചെയ്തു, എന്നാല്‍ ഒന്നുണ്ട്; അര്‍ജുന്റെ ബോളിംഗിനെ കുറിച്ച് ഷെയ്ന്‍ ബോണ്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിച്ച മുംബൈ ഇന്ത്യന്‍സ് നാലാം തോല്‍വി ഏറ്റുവാങ്ങി. ആദ്യ ഇന്നിംഗ്സിന്റെ അവസാന ഘട്ടങ്ങളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതിനാല്‍ അഞ്ച് തവണ ചാമ്പ്യന്‍മാര്‍ക്ക് അവരുടെ കഴിവിന്റെ പരമാവധി പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍ മത്സരത്തിലെ ഡെത്ത് ഓവറില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് പന്ത് നല്‍കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതേക്കുറിച്ച് മുംബൈയുടെ ബോളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട് പ്രതികരിച്ചു. തന്നോട് ആവശ്യപ്പെട്ടത് മാത്രമാണ് അര്‍ജുന്‍ ചെയ്തതെന്ന് ബോണ്ട് അഭിപ്രായപ്പെട്ടു.

അവന്‍ ഇന്ന് എല്ലാം നന്നായി ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ സംഭവിച്ചതിന് ശേഷം, വലിയ ജനക്കൂട്ടമുള്ള ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് ഒരിക്കലും എളുപ്പമല്ല. എന്നാല്‍ ഇന്ന് തന്നോട് ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം ചെയ്തു. എന്നിരുന്നാലും അവന്റെ ബോളിംഗ് വേഗത അല്‍പ്പം വര്‍ദ്ധിപ്പിക്കണ ഞങ്ങള്‍ ആഗ്രഹിക്കുന്നു മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ബോണ്ട് പറഞ്ഞു.

ഗുജറാത്തിനെതിരെ അര്‍ജുന്‍ രണ്ട് ഓവര്‍ മാത്രമാണ് എറിഞ്ഞത്, രണ്ടും പവര്‍പ്ലേയിലായിരുന്നു. വൃദ്ധിമാന്‍ സാഹയെ തുടക്കത്തില്‍ തന്നെ പുറത്താക്കിയ അര്‍ജുന്‍ താന്‍ എറിഞ്ഞ രണ്ടോവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.