വേദന കടിച്ചമര്‍ത്തി കളിക്കാനിറങ്ങി, മോശം പ്രകടനത്തിന്‍റെ പേരില്‍ പരിഹാസ്യനായി, ഇത്തവണ കണക്കുകള്‍ എണ്ണിയെണ്ണി പറഞ്ഞ് കണക്കു തീര്‍ക്കുന്നു; അവന്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എത്തുമെന്ന് ഹര്‍ഭജന്‍

ഐപിഎല്ലില്‍ കെകെആറിനായി മികച്ച പ്രകടനം നടത്തുന്ന താരമാണ് വരുണ്‍ ചക്രവര്‍ത്തി. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഈ സീസണില്‍ കണക്ക് ചോദിക്കുന്ന വരുണിനെയാണ് മൈതാനത്ത് കാണാനാകുന്നത്. നിലവിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ വരുണിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താനുള്ള സാഹചര്യം വിദൂരമല്ലെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ഒപ്പം വരുണ്‍ അഭിമുഖീകരിച്ചിരുന്ന പ്‌രതിസന്ധിയെ കുറിച്ചും ഹര്‍ഭജന്‍ വെളിപ്പെടുത്തി.

ഞാന്‍ അവനോടൊപ്പം കെകെആറിനായി കളിക്കുമ്പോള്‍ അവന്റെ കാല്‍മുട്ടിന് വളരെയധികം വേദന ഉണ്ടായിരുന്നു. കുത്തിവയ്‌പ്പെടുത്തും ഐസ് പായ്ക്കുകള്‍ വെച്ചുകെട്ടിയും മറ്റും അവന്‍ കളിക്കുകയായിരുന്നു. പക്ഷേ അവന്‍ വളരെ നന്നായി ബോള്‍ ചെയ്തു. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവന്റെ കാല്‍മുട്ട് വേദന പൂര്‍ണ്ണമായും ഭേദമായിരുന്നു.

ഞാന്‍ അവനോട് സംസാരിച്ചപ്പോള്‍ അവന്റെ ഭാരം കുറയ്ക്കണമെന്ന് മാത്രമാണ് പറഞ്ഞത്. അവന്റെ ശരീരഭാരം അവന്റെ കാല്‍മുട്ടില്‍ വളരെയധികം സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. ഇപ്പോള്‍ അവന്‍ ഭാരം കുറച്ചു, കാല്‍മുട്ടിന്റെ വേദന ഭേതമായി. അവന്‍ ഫീല്‍ഡിംഗും ബോളിംഗും ചെയ്യുന്നു. അതിനാല്‍ അവന്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വരാനുള്ളവരുടെ നിരയില്‍ കയറിപ്പറ്റി- ഹര്‍ഭജന്‍ പറഞ്ഞു.

ഐപിഎല്‍ 2023ല്‍ ചക്രവര്‍ത്തി അസാധാരണ ഫോമിലാണ്. ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് സ്പിന്നര്‍ നേടിയത്. കൂടാതെ, പഞ്ചാബിനെതിരെ അവസാന മത്സരത്തില്‍ അദ്ദേഹം നാല് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളും വീഴ്ത്തി.