പൂരന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; പഞ്ചാബിന് തുടര്‍ച്ചയായ നാലാം തോല്‍വി

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 69 റണ്‍സിന്റെ തോല്‍വി. ഹൈദരാബാദ് മുന്നോട്ടുവെച്ച 202 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 16.5 ഓവറില്‍ 132 റണ്‍സിന് ഓള്‍ഔട്ടായി. 37 ബോളില്‍ 77 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 7 സിക്‌സും 5 ഫോറും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിംഗ്‌സ്.

പൂരന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. രാഹുല്‍ 11, മായങ്ക് അഗര്‍വാള്‍ 7, പ്രബ്‌സിമ്രന്‍ 11, മാക്‌സ്‌വെല്‍ 7, മന്ദീപ് സിംഗ് 6 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. പഞ്ചാബിനായി റാഷിദ് ഖാന്‍ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ്, നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും അഭിഷേക് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി. പഞ്ചാബിന്‍റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

Image

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍‌സ്റ്റോ സഖ്യത്തിന്റെ 160 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 55 ബോളില്‍ നിന്ന് 6 സിക്‌സിന്റെയും 7 ഫോറിന്റെയും അകമ്പടിയില്‍ ബെയര്‍സ്‌റ്റോ 97 റണ്‍സ് നേടി.

Image

വാര്‍ണര്‍ 40 ബോളില്‍ 52 റണ്‍സെടുത്തു. ഒരു സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു വാര്‍ണറുടെ പ്രകടനം. മനീഷ് പാണ്ഡെ 2 ബോളില്‍ 1, അബ്ദുള്‍ സമദ് 7 ബോളില്‍ 8, പ്രിയം ഗാര്‍ഗ് പൂജ്യം എന്നിവര്‍ നിരാശപ്പെടുത്തി. അഭിഷേക് ശര്‍മ്മ 6 ബോളില്‍ 12 റണ്‍സെടുത്തു. വില്യംസണ്‍ 10 ബോളില്‍ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിനായി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും ഷമി ഒരുവിക്കറ്റും വീഴ്ത്തി.