ഇന്ത്യ-പാക് പോര്; വമ്പന്‍ വെളിപ്പെടുത്തലുമായി കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍

മോശം ഫോമിന്റെ പേരില്‍ സമീപകാലത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കളിക്കാരനാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. എന്നാല്‍ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയാം. കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മയും അത് തന്നെയാണ് പറയുന്നത്. വലിയ അവസരത്തില്‍ ഏറെ ആസ്വദിച്ചു കളിക്കുന്നവനാണ് കോഹ്ലിയെന്ന് രാജ്കുമാര്‍ വെളിപ്പെടുത്തി.

‘പാകിസ്ഥാനെതിരെ കളിക്കാനുള്ള അവസരം വിരാട് എപ്പോഴും ആസ്വദിക്കുന്നു. കാരണം തന്റെ ടീമിനെ വലിയ മത്സരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ അവന്‍ എപ്പോഴും ഉത്സുകനാണ്. അതിനനുസരിച്ച് തയ്യാറെടുക്കുമ്പോള്‍ അത് അദ്ദേഹത്തിന്റെ പ്രകടനങ്ങളില്‍ പ്രതിഫലിക്കുന്നു.’

‘ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ബാബറിനും ഇത് ബാധകമാണ്. അതിനാല്‍ കളി ജയിക്കണമെന്ന് ഇരു ടീമുകള്‍ക്കും അറിയാം. ഈ രണ്ടുപേരെയും നേരത്തെ പുറത്താക്കുന്നത് മത്സരത്തില്‍ നിര്‍ണായകമാകും’ രാജ്കുമാര്‍ പറഞ്ഞു.

ഈ മാസം 28ന് ദുബായിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. അവസാനമായി 2021ലെ ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക് നിരക്കായിരുന്നു. ഇതിന് പകരംവീട്ടാനുറച്ചാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങുന്നത്.