കിവികളുടെ നെഞ്ചില്‍ ഇന്ത്യയുടെ നൃത്തം; മുംബൈയില്‍ ലീഡ് കുതിച്ചുയരുന്നു

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വന്‍ ലീഡ് പടുത്തുയര്‍ത്തുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യക്ക് 332 റണ്‍സിന്റെ ഓവറോള്‍ ലീഡുണ്ട്. സ്‌കോര്‍: ഇന്ത്യ- 325, 69/0. ന്യൂസിലന്‍ഡ്- 62.

ഇന്നിംഗ്‌സില്‍ പത്തു വിക്കറ്റുമായി സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രം സൃഷ്ടിച്ച രണ്ടാം ദിനം കിവി ബാറ്റര്‍മാര്‍പൂര്‍ണമായി പരാജയപ്പെട്ടതോടെ ഇന്ത്യ പിടിമുറുക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ വെറും 62 റണ്‍സിനാണ് ന്യൂസിലന്‍ഡ് പുറത്തായത്. അജാസിന്റെ കഠിന പ്രയത്‌നത്തിന്റെ തിളക്കം പൂര്‍ണമായും നഷ്ടപ്പെടുത്തിക്കളഞ്ഞു കിവി ബാറ്റിംഗ് നിര.

ന്യൂസിലന്‍ഡിനെ ചെറിയ സ്‌കോറിന് പുറത്താക്കിയ ഇന്ത്യ അവരെ ഫോളോവോണ്‍ ചെയ്യിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ആ കണക്കുകൂട്ടല്‍ തെറ്റിച്ച് ഇന്ത്യ രണ്ടാം വട്ടം ബാറ്റിംഗ് ആരംഭിച്ചു. ഓപ്പണറുടെ റോളില്‍ നിയോഗിക്കപ്പെട്ട ചേതേശ്വര്‍ പുജാരയും (29 നോട്ടൗട്ട്) മായങ്ക് അഗര്‍വാളും (38 നോട്ടൗട്ട്) അധികം പരുക്കുകളില്ലാത്തെ കളിയവസാനിപ്പിക്കുകയും ചെയ്തു.