കൈയില്‍ വരകളില്ലാത്തതു കൊണ്ട് നിങ്ങള്‍ക്ക് ഒന്നും ഭയപ്പെടേണ്ടതില്ല, ഭയപ്പെടേണ്ടത് നിങ്ങള്‍ക്കെതിരെ എറിയുന്ന ബൗളര്‍മാരാണ്

‘ നിങ്ങള്‍ പറഞ്ഞത് ശരിതന്നെ. കൈയില്‍ വരകളില്ലാത്തതു കൊണ്ട് നിങ്ങള്‍ക്ക് ഒന്നും ഭയപ്പെടേണ്ടതില്ല. ഭയപ്പെടേണ്ടത് നിങ്ങള്‍ക്കെതിരെ എറിയുന്ന ബൗളര്‍മാരാണല്ലോ ‘

അത്യാവശ്യം ഹസ്ത ശാസ്ത്രം കൂടി അറിയുന്ന കോച്ച് വാസു പരാഞ്ജ്‌പേ കൈ നോക്കാം എന്നു പറഞ്ഞപ്പോള്‍ തന്റെ കയ്യില്‍ വരകളില്ല എന്ന് തമാശയായി പറഞ്ഞ ശ്രീകാന്തിന് ഒരു എപ്പിക് റിപ്ലൈ ആണ് കോച്ച് നല്‍കിയത്. പരാഞ്ജ്‌പെ പറഞ്ഞ തമാശയില്‍ പകുതി കാര്യമായിരുന്നു. ശ്രീകാന്ത് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഭയം ബൗളര്‍മാര്‍ക്ക് ആയിരുന്നു. എത്ര വലിയ ബൗളര്‍ ആയാലും ശ്രീകാന്ത് ക്രീസില്‍ നില്‍ക്കുമ്പോള്‍ അവരുടെ സുരക്ഷിതത്വ ബോധത്തില്‍ വല്ലാത്ത ആശങ്കകളായിരുന്നു ഉടലെടുത്തിരുന്നത്.

സാമ്പ്രദായിക രീതികളെ തച്ചുടച്ച സമയത്ത് ശ്രീകാന്തിന്റെ വഴികളില്‍ അയാള്‍ ഒറ്റക്ക് മാത്രമായിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീകാന്തിന്റെ സ്വാഭാവിക ശൈലിയെ കൗശലക്കാര്‍ ഒരു തന്ത്രമായി രൂപപ്പെടുത്തിയെടുക്കുമ്പോള്‍ ശ്രീകാന്ത് എന്ന ഹാര്‍ഡ് ഹിറ്റര്‍ വീണ്ടും ഓര്‍മ്മിപ്പിക്കപ്പെടുകയായിരുന്നു. കൗശലക്കാര്‍ രൂപപ്പെടുത്തിയെടുത്ത പന്തുകള്‍ അടിച്ചകറ്റപ്പെടേണ്ടതാണെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു ശ്രീകാന്തിന്റെ ഓരോ സ്‌ട്രോക്കുകളും. 90 കള്‍ക്കു ശേഷം വെടിക്കെട്ട്കാരുടെ കുത്തൊഴുക്ക് നടന്നപ്പോള്‍ 80 കളില്‍ ഒരേ ഒരു ഒറ്റയാന്‍ ശ്രീകാന്ത് മാത്രമായിരുന്നു.

ഒരു ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ശ്രീകാന്ത് പിച്ചില്‍ ഉള്ള ഓരോ സമയത്തും ഗ്രൗണ്ടില്‍ വൈദ്യുത തരംഗങ്ങള്‍ സൃഷ്ടിക്കപ്പെട്ട പോലെയായിരുന്നു ആ ബാറ്റിംഗ്. ബൗളര്‍മാരില്‍ നിരന്തരം സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റിന് ശ്രീകാന്തിന്റെ ഏറ്റവും വലിയ ശ്രീകാന്ത് ഏതെന്ന് ചോദിച്ചാല്‍ നിസംശയം പറയാം, അത് 1983 ലോകകപ്പ് ഫൈനലിലെ വിലപ്പെട്ട 38 റണ്‍സായിരുന്നു. ഇന്ത്യന്‍ 183 റണ്‍സ് മാത്രം നേടിയ കളിയില്‍ 43 റണ്‍സിന് ജയിച്ചപ്പോള്‍ ടോപ്പ് സ്‌കോറായ ശ്രീകാന്തിന്റെ 38 റണ്‍സിന്റെ മൂല്യത്തിന് വിലയിടാന്‍ പറ്റുമായിരുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ടെസ്റ്റിലെയും ഏകദിനത്തിലെയും ആദ്യ നായകന്‍ എന്ന നിലയിലും ശ്രീകാന്ത് ചരിത്ര പുസ്തകത്തില്‍ ഇടം നേടി.

കാണികളുടെ ഓമനയായ ശ്രീകാന്തില്‍ നിന്ന് ഓരോ പന്തിലും സിക്‌സറുകള്‍ ആണ് കാണികള്‍ പ്രതീക്ഷിച്ചത്. കാണികള്‍ക്ക് വേണ്ടി കളിച്ചത് കൊണ്ട് മാത്രമാകാം കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്ന തന്റെ കരിയറിലെ രണ്ട് ഫോര്‍മാറ്റുകളിലും 29 എന്ന ശരാശരിയിലും താഴ്ന്ന കണക്കുകള്‍ ശ്രീകാന്ത് എന്ന ഓപ്പണറുടെ പേരില്‍ കുറിക്കപ്പെട്ടതും. പേസര്‍മാര്‍ക്കെതിരെയും ഇമ്രാനും അക്രമുമടങ്ങുന്ന ബോളര്‍മാര്‍ക്കെതിരെ കളിച്ച ഇന്നിങ്ങ്‌സുകള്‍ ശ്രീകാന്ത് എത്രമാത്രം അപകടകാരിയായിരുന്നു എന്നതിന്റെ ഉദാഹരണങ്ങളായിരുന്നു.

103 ഏകദിനത്തില്‍ 13 തവണ തന്റെ ഓഫ് ബ്രേക്ക് പരീക്ഷിച്ച ശ്രീകാന്ത് ഏകദിന ക്രിക്കറ്റില്‍ രണ്ടുതവണ 5 വിക്കറ്റ് എന്ന നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരന്‍ ആണ് എന്നത് അതിശയകരമായി തോന്നാം. അതിലും വലിയ അത്ഭുതം അതും വെറും 3 ഏകദിന മത്സരങ്ങളുടെ ഇടവേളയില്‍ ആയിരുന്നു എന്നതാണ്. മാത്രമല്ല വിശാഖപട്ടണത്ത് ന്യൂസിലാന്‍ഡിനെതിരെ 5 വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ശ്രീകാന്ത് 196 ചേസ് ചെയ്യാന്‍ ഇറങ്ങി 70 റണ്‍സ് അടിച്ചപ്പോള്‍ ഒരു മാച്ചില്‍ അര്‍ധ സെഞ്ചുറിയും അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ച ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന നിലയിലും ശ്രീകാന്ത് ചരിത്രത്താളുകളില്‍ തന്റെ പേര് എഴുതി കുറിച്ചു.

1989 ല്‍ വെങ്ങ്‌സര്‍ക്കര്‍ക്ക് പകരം ഇന്ത്യന്‍ നായകന്‍ ആയ ശ്രീകാന്ത് പാക് പര്യടനത്തില്‍ ഇമ്രാന്‍, അക്രം, യൂനിസ് മാര്‍ ഉള്‍പ്പെട്ട കരുത്തരായ ടീമിനെ 4 ടെസ്റ്റ് പരമ്പരയില്‍ സമനിലയില്‍ തളച്ചു . ഗവസ്‌കര്‍കൊപ്പം ഓപ്പണിങ് ഇറങ്ങിയ ശ്രീകാന്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ജോഡി കൂടി ആയിരുന്നു. ഒരു വശത്ത് ഗാവസ്‌കര്‍ എന്ന പ്രതിരോധക്കാരനും മറുവശത്ത് ശ്രീകാന്ത് എന്ന ആക്രമണകാരികാരിയും അണി നിരന്ന വൈരുദ്ധ്യാത്മകത ഇന്ത്യക്ക് മികച്ച കുറെ വിജയങ്ങള്‍ സമ്മാനിക്കുകയുണ്ടായി. 1985 ല്‍ ഒരു ഏകദിനത്തില്‍ 117 അടിച്ച മത്സരത്തില്‍ 85 റണ്‍സും ശ്രീകാന്ത് നേടിയത് സട്രെയിറ്റ് ഡ്രൈവിലൂടെ ആയിരുന്നു. റെക്കോര്‍ഡുകളുടെ മുടിചൂടാമന്നനായ ഗവസ്‌കറിന് ഏറ്റവും വലിയ ആഗ്രഹമായിന്നു ഒരു മത്സരത്തിലെങ്കിലും ശ്രീകാന്തിനെക്കാള്‍ വേഗത്തില്‍ ഒരു അര്‍ധസെഞ്ച്വറി നേടുകയെന്നത്. മദ്രാസ് ടെസ്റ്റില്‍ ഏതാണ്ട് ആ ആഗ്രഹം ഏതാണ്ട് സഫലീകരിച്ചതായിരുന്നു.

ഗാവസ്‌കര്‍ 30 നില്‍ക്കുമ്പോള്‍ ശ്രീകാന്ത് നേടിയത് വെറും 6 മാത്രമായിരുന്നു എന്നാല്‍ പിന്നീട് കണ്ടത് ശ്രീകാന്തിനെ വിളയാട്ടമായിരുന്നു. ഇമ്രാന്‍ ഖാന്റെ രണ്ടാമത്തെ പന്ത് സ്‌ക്വയര്‍ ലെഗിലുടെ ബൗണ്ടറി കടത്തി. അടുത്ത പന്ത് മിഡ് വിക്കറ്റിലൂടെ ക്രിക്കറ്റിലൂടെ ഫോര്‍. ഷോട്ട് ഓഫ് ലെംഗ്ത്ത് എറിഞ്ഞ നാലാമത്തെ പന്ത് ശ്രീകാന്ത് ഗാലറിയിലേക്ക് പറഞ്ഞി. കാണികള്‍ ശ്രീകാന്തിന്റെ പേര് പറഞ്ഞ് ആര്‍ത്തു വിളിക്കുകയായിരുന്നു.

നിര്‍ത്തിയില്ല, അടുത്ത ഓവറില്‍ അക്കാലത്തെ ഏറ്റവും മികച്ച സ്പിന്നര്‍ അബ്ദുല്‍ഖാദറിനെ മൂന്ന് ഫോറുകള്‍ക്ക് ശിക്ഷിച്ച ശ്രീകാന്ത് വെറും ഏഴ് പന്തുകള്‍ക്കിടെ 16 ല്‍ നിന്നും 43 ലെത്തി. വെറും 149 പന്തില്‍ 18 ഫോറുകളും 1 സിക്‌സറും അടക്കം 123 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ശ്രീകാന്ത് അര്‍ധ സെഞ്ചുറിയിലെത്തു മ്പോള്‍ ഗാവസ്‌കര്‍ 40 കളിലായിരുന്നു. അതേ പരമ്പരയില്‍ ഏകദിനത്തില്‍ 103 പന്തില്‍ 123 അടിച്ച ശ്രീകാന്ത് 14 ഫോറുകളും ഒരു സിക്‌സറുമാണ് പറത്തിയത്.

ആസ്‌ട്രേലിയന്‍ ടൂറില്‍ ഗവാസ്‌കറിന് സമാനമായ അനുഭവമുണ്ടായി. ഗാവസ്‌കര്‍ 27 ല്‍ നില്‍ക്കുമ്പോള്‍ ശ്രീകാന്ത് 26 റണ്‍സിലായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്രീകാന്ത് 72 ലെത്തി . ഗാവസ്‌കര്‍ അപ്പോഴും 27 ല്‍ തന്നെയായിരുന്നു .അതില്‍ 22 റണ്‍സും പിറന്നത് പിറന്നത് ഒരു ഓവറില്‍ ആയിരുന്നു. 4,6 ,4, 4 ,4. 117 പന്തിലാണ് ശ്രീകാന്ത് അന്ന് സെഞ്ച്വറി പിറന്നത്. ശ്രീകാന്ത് എന്നും വ്യക്തി ജീവിതത്തിലും പഠനത്തിലും  തിരക്കു പിടിക്കുന്നതിലും റിസ്‌ക്കുകള്‍ എടുക്കുന്നതിലും താല്‍പര്യപ്പെടുന്ന ഒരു മനുഷ്യനായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു .’ For my examinations If there were 20 topics ,l would gamble & study only 15 of them.’

സ്‌കൂള്‍ കാലഘട്ടത്തില്‍ 100 മീറ്ററിലും ലോംഗ്ജമ്പിലും ട്രിപ്പിള്‍ ജംപിലുമൊക്കെ ചാമ്പ്യനായ ശ്രീകാന്ത് ഒരു സ്വാഭാവിക അത് ലറ്റ് തന്നെയായിരുന്നു. ശ്രീകാന്ത് മാരക ഫോമില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇടിയും മിന്നലും പോലുള്ള പ്രതീതിയാണുണ്ടായിരുന്നെത് ബിഷന്‍ സിംഗ് ബേദി പറഞ്ഞതില്‍ നിന്ന് മാത്രം മനസ്സിലാക്കാം ശ്രീകാന്ത് എന്ന ബാറ്റ്‌സ്മാന്‍ ആ കാലഘട്ടത്തില്‍ എന്തായിരുന്നുവെന്ന്. വിരമിക്കുമ്പോള്‍ ശ്രീകാന്തിന്റെ പേരിലായിരുന്നു ഏകദിന ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമധികം റണ്‍സിന്റേയും സെഞ്ചുറികളുടേയും റെക്കോര്‍ഡ്. ശ്രീകാന്തിന്റെ അപ്രവചനീയ ബാറ്റിങ്ങിനെ ഗാവസ്‌കര്‍ വിശേഷിപ്പിച്ചത് വളരെ രസകരമാണ് .’ Some of his Shots were probably not in the book even before B.C ‘

ഒരുകാലത്ത് ബ്രൂട്ടല്‍ ഹീറ്റിംഗിന്റെ പര്യായമായ ആ ഒറ്റയാന്റെ രീതികളാണ് ഇന്നും ആധുനിക ക്രിക്കറ്റില്‍ ഏവരും ഇഷ്ടപ്പെടുന്നതും അത് പലരും ഒരു തന്ത്രമായി മാറ്റിയെടുത്തു എന്നതു തന്നെയാണ് ശ്രീകാന്തിനെ പ്രസക്തിയും. ഇന്നത്തെ T 20 യുഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദിന ക്രിക്കറ്റിലെ ശ്രീകാന്തിന്റെ 71 എന്ന പ്രഹരശേഷിയില്‍ വലിയ അത്ഭുതം ഇല്ലായിരിക്കാം. പക്ഷേ ആ കാലഘട്ടത്തില്‍ ഒരു ബാറ്റ്‌സ്മാന് സ്വപ്നം പോലും കാണാന്‍ പറ്റാത്തത്രയും മാരകമായിരുന്നു ആ തമിഴ് നാട്ടുകാരന്റെ വിസ്‌ഫോടനശേഷി.